തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വൈകിട്ട് 6.45 ഓടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്നായിരുന്നു പിസി ജോർജ്ജിന്റെ ആദ്യ പ്രതികരണം.
മുഖ്യമന്ത്രി തൃക്കാക്കര വെച്ചാണ് എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ അതിന് മറുപടി പറയും. എല്ലാത്തിനുമുളള നല്ല മറുപടി എന്റെ കൈയ്യിൽ ഉണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി ഇടപെടും. ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി.സി ജോർജ്ജ് പറഞ്ഞു.
ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ നിയമസംവിധാനത്തിൽ കോടതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഹൈക്കോടതിയുടെ വിധി മാനിച്ചു മാത്രമേ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുളളൂവെന്നും പി.സി ജോർജ്ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലേക്കാണ് താൻ പോകുന്നതെന്നും അരുവിത്തുറ പളളിയിൽ സന്ദർശനം നടത്തുമെന്നും പി.സി ജോർജ്ജ് പറഞ്ഞു. മുഖ്യമന്ത്രിയും പിസി ജോർജ്ജുമായുളള ഒത്തുകളിയാണ് അറസ്റ്റ് എന്ന വി.ഡി സതീശന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്നായിരുന്നു പി.സി ജോർജ്ജിന്റെ പ്രതികരണം. സാമാന്യ മര്യാദയും വിവരവും ഉളളവരുടെ അഭിപ്രായത്തിന് മറുപടി പറയാം അയാളെപ്പോലെ നാണംകെട്ടവർക്ക് മറുപടി പറയാൻ വിവരം കെട്ടവൻ അല്ല താനെന്ന് പി.സി ജോർജ്ജ് പറഞ്ഞു.
ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പി.സി ജോർജ്ജിന് ജയിലിന് പുറത്ത് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുളളവർ പി.സിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
Comments