ഇസ്ലാമാബാദ്: ഇന്ധന,വൈദ്യുത നിരക്കുകൾ കുത്തനെ കൂട്ടി പാകിസാതാൻ.സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാനാണ് ഐഎംഎഫിന്റെ നിബന്ധനകൾക്ക് വഴങ്ങിയിരിക്കുന്നത്. 30 രൂപയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. ഇതോടെ പാകിസ്താനിൽ പെട്രോൾ ലിറ്ററിന് 180 പാകിസ്താനി രൂപയാകും. പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ ആണ് ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
ഡീസലിന്റെ വിലയിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനമാണ് വർദ്ധനവ്. 175 രൂപയാണ് ഇതോടെ ഒരു ലിറ്റർ ഡീസലിന് വില. മണ്ണെണ്ണയ്‌ക്ക് 155.95 രൂപയും ലൈറ്റ് ഡീസലിന് 148.41 രൂപയുമാണ് വില. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ചർച്ചയിൽ ഐഎംഎഫുമായി പാകിസ്താന് ധാരണയിൽ എത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.
രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടില്ലെന്നും പാക് ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതോടെ രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടൽ.ഇന്ധന വില വർദ്ധിപ്പിച്ചതോടെ ഇന്ത്യൻ രൂപയ്‌ക്കെതിരെ പാക് കറൻസിയുടെ മൂല്യവും ഇടിയുകയാണ്.
പാകിസ്താൻ ഇന്ധന, ഊർജ സബ്‌സിഡികൾ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഐ.എം.എഫ്. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐ.എം.എഫ്. ഒരു ആശ്വാസവും നൽകില്ലെന്നു വ്യക്തമായതാണ് ഇന്ധന വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായതെന്ന് മിഫ്താ ഇസ്മായിൽ വ്യക്തമാക്കി.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എണ്ണ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും രാജ്യം സാമ്പത്തികമായി തകരാതിരിക്കാൻ ഈ നീക്കം അനിവാര്യമായിരുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു.രാജ്യം ഇന്നനുഭവിക്കുന്ന കടബാധ്യത, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവക്ക് കാരണം നേരത്തെ ഭരിച്ചിരുന്ന ഇമ്രാൻ ഖാൻ സർക്കാരാണെന്നും ഷെഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി.
Comments