കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മുൻ എംപി സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിൻചുവട് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം.
പ്രസംഗം തുടങ്ങിയതിന് പിന്നാലെ വേദിയുടെ സൈഡിൽ നിന്ന് ഏതാനും പേർ സുരേഷ് ഗോപിയുടെ പേര് വിളിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. പിന്നാലെ കൂക്കിവിളിച്ച് പ്രസംഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. ഇതോടെ മൈക്കിന് മുൻപിൽ നിന്ന് ബഹളം കേട്ട ഭാഗത്തെത്തി അപമാനിക്കാൻ ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയ ശേഷമാണ് സുരേഷ് ഗോപി വീണ്ടും പ്രസംഗം തുടർന്നത്.
അതാരാണെന്ന് മനസിലായിക്കാണുമല്ലോ അല്ലേ അത്രയുമേ ഉളളൂ അസുഖം. അത് അസുഖമാണ്. അതിന് മുഖ്യമന്ത്രി ചികിത്സിച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുൻ എംപിയെ കാണാൻ തടിച്ചുകൂടിയ ആളുകൾ കരഘോഷത്തോടെയാണ് മറുപടി സ്വീകരിച്ചത്. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത മറ്റുളളവരുടെ പുറത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. ആർക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പരിപാടി അലങ്കോലപ്പെടുത്താൻ നേരത്തെ തന്നെ സംഘടിച്ച് കാത്തുനിന്നിരുന്നവരാണ് ബഹളം ഉണ്ടാക്കിയതെന്നാണ് സൂചന.
രാവിലെ മുതൽ തൃക്കാക്കര മണ്ഡലത്തിലുടനീളം സുരേഷ് ഗോപി പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പാലച്ചുവട് ജംഗ്ഷൻ, ഉണിച്ചിറ, തോപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷൻ തുടങ്ങിയിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ശേഷമായിരുന്നു ആലിൻചുവട് ജംഗ്ഷനിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ താരം എത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്ഥാനാർത്ഥിയായ എ.എൻ രാധാകൃഷ്ണനും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷും അടക്കമുളള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.















