ശ്രീഹരിക്കോട്ട: തുടർച്ചയായ തിരിച്ചടികൾക്ക് ശക്തമായ മറുപടി നൽകി ബഹിരാകാശ രംഗത്ത് വീണ്ടും കരുത്ത് തെളിയിച്ച് ഐഎസ്ആർഒ. ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.
ജിഎസ്എൽവി റോക്കറ്റിലായിരുന്നു 2367 കിലോഗ്രാം ഭാരമുള്ള EOS-05 കുതിച്ചുയർന്നത്. ജിഎസ്എൽവി വഹിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ പേലോഡാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.എസ്.എൽ.വി ദൗത്യത്തിലെ നിർണായക വിജയത്തിന് പിന്നിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെയും വ്യവസായ പങ്കാളികളുടെയും അക്കാദമിക സമൂഹത്തിന്റെയും കൂട്ടായ പരിശ്രമമാണെന്ന് വി. നാരായണൻ പറഞ്ഞു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം, നാവിഗേഷൻ ഉപഗ്രഹമായ NVS-03 ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
ഭൗമനിരീക്ഷണത്തിൽ പുതിയ അധ്യായം
GISAT-1A എന്ന പേരിലും അറിയപ്പെടുന്ന EOS-05ന് ഭൗമനിരീക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ശേഷിയുണ്ട്. ജിയോസിൻക്രണസ് ഭ്രമണപഥത്തിൽനിന്ന് വിശാലമായ മേഖലകളെ തുടർച്ചയായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് സാധിക്കും.
ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിരീക്ഷണത്തിൽ ഉപഗ്രഹത്തിന്റെ ശേഷി നിർണായകമാകും. ദുരന്തബാധിത മേഖലകളിലെ സ്ഥിതിഗതികൾ വേഗത്തിൽ വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കും.
അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖല എന്നിവയിലും EOS-05ൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ഒരേ പ്രദേശത്തെ കൂടുതൽ ഇടവേളകളില്ലാതെ നിരീക്ഷിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
തിരിച്ചടികൾക്ക് പിന്നാലെ നിർണായക വിജയം
2025ലും 2026ലും പിഎസ്എൽവിക്ക് തുടർച്ചയായ തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് മുൻപ് 2021ൽ ജിഎസ്എൽവി-എഫ്10 ദൗത്യവും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ EOS-05 ദൗത്യത്തിന്റെ വിജയം ഐഎസ്ആർഒയ്‌ക്ക് ഏറെ നിർണായകമാണ്.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച ജിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 51.7 മീറ്റർ ഉയരവും 420.5 ടൺ ഭാരവുമുള്ള മൂന്ന് ഘട്ട റോക്കറ്റാണിത്. ഐഎസ്ആർഒയുടെ ചരിത്രത്തിലെ 19-ാമത്തെ ജിഎസ്എൽവി വിക്ഷേപണവും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 107-ാമത്തെ വിക്ഷേപണവുമാണ് ഇത്.
വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹത്തിന്റെ പ്രവർത്തനം പൂർണമായും തൃപ്തികരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
‘പുതിയ ഉയരങ്ങളിലേക്ക് ഭാരതത്തിന്റെ ബഹിരാകാശ ശക്തി’
EOS-05ന്റെ വിജയത്തിൽ ഐഎസ്ആർഒ സംഘത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഭാരതത്തിന്റെ ബഹിരാകാശ ശേഷി പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്ന നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായ വെല്ലുവിളികൾക്കിടയിലും ജിഎസ്എൽവി ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പഴയ കരുത്ത് വീണ്ടെടുത്ത് മുന്നേറുകയാണ് ഐഎസ്ആർഒ.















