ഭോപ്പാൽ: ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവിഭാഗവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഭോപ്പാലിൽ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ഒരു രാജ്യം ഒരു ആരോഗ്യസംവിധാനം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
യോഗസൂത്രയും ഹതയോഗ പ്രദീപികയും പോലുളള ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഒരു രാജ്യം ഒരു ആരോഗ്യസംവിധാനം എന്ന ആശയം നൂറ്റാണ്ടുകൾക്ക് മുൻപേ ഇവിടെ നിലനിന്നിരുന്നതായി കാണാമെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യകാര്യത്തിൽ വിശുദ്ധ മനസോടെ പ്രവർത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ സേവനങ്ങളെ രാഷ്‌ട്രപതി പ്രകീർത്തിച്ചു.
ഓരോ വ്യക്തിയും ആരോഗ്യത്തോടിരുന്നാൽ അവരുടെ കുടുംബങ്ങളും ആരോഗ്യമുണ്ടാകും. അങ്ങനെ ഒരു ഗ്രാമത്തെ മുഴുവൻ ആരോഗ്യത്തിലേക്ക് മാറ്റാൻ സാധിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഓരോ ഗ്രാമങ്ങളും ആരോഗ്യത്തോടിരുന്നാൽ രാജ്യം മുഴുവൻ അത് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും താങ്ങാവുന്ന ചിലവിൽ മികച്ച ഗുണനിലവാരമുളള ആരോഗ്യ സേവനം ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. 2017 ൽ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ ദൗത്യം ഉൾപ്പെടെയുളള പദ്ധതികൾ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തണമെങ്കിൽ് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments