എറണാകുളം: ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രീട്ടീഷ് നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് പിസി ജോർജ്. തൃക്കാക്കരയിൽ എൻഡിഎ നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സേവിക്കുന്ന ബിജെപിയ്‌ക്ക് രാജ്യസ്‌നേഹികളായ ഓരോരുത്തരും വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
താൻ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല. ആരെയും കൊന്നിട്ടില്ല, കൈകാലുകൾ വെട്ടിയിട്ടില്ല. അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ട് നടക്കുന്ന മുഖ്യമന്ത്രിയാണ് തന്നെ വർഗ്ഗീയവാദിയെന്ന് വിളിക്കുന്നത്. സമുദായത്തിലെ വ്യക്തികൾ ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ അത് വർഗ്ഗീയതായി കാണുകയാണ് ഇടത്- വലത് മുന്നണികൾ. തൃക്കാക്കരയാണ് ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിണറായി പ്രയോഗിച്ചത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ്. അടുത്തിടെ മുളച്ചുപൊന്തിയ ചില രാഷ്‌ട്രീയ പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അനുമതി നൽകി. ഇന്റലിജൻസും കളക്ടറും ഡിജിപിയും റാലി അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സമുദായങ്ങൾക്കിടയിലേക്ക് അതേ സമുദായത്തിൽപ്പെട്ട മന്ത്രിമാരെയും എംഎൽഎമാരെയും വിട്ടാണ് സിപിഎം വോട്ട് പിടിക്കുന്നത്. എസ്ഡിപിഐയുമായി രണ്ടര വർഷത്തോളം അടുത്ത ബന്ധം പുലർത്തിയ ആളാണ് ഞാൻ. അതിന്റെ അനുഭവത്തിൽ പറയാം. ഇവർ ഇന്ത്യ മഹാരാജ്യത്തെ സ്‌നേഹിക്കുന്നവരല്ല. വഞ്ചകരാണ്.
കേരളം കടക്കണെയിൽ ആണ്. ഈ നേരത്താണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്‌ക്ക് പോയി വന്നത്. ഇതെല്ലാം നേരെയാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കാതെ പി.സി ജോർജിനെ പിടിക്കാൻ മുഖ്യമന്ത്രി ഉന്നത തല യോഗം ചേർന്നു. പി.സി ജോർജ് ആണോ കേരളത്തിന്റെ പ്രശ്‌നം?. ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത് ബിജെപി അല്ല സിപിഎമ്മാണ്.
വി.ഡി സതീശൻ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പിസി ജോർജിനെ ജയിലിൽ അടക്കണം എന്നാണ് വാദിക്കുന്നത്.ഇതിനായി പിണറായിയുമായി മത്സരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിപക്ഷ നേതാവിനോട് സംസാരിക്കുന്ന എംഎൽഎമാരുടെ എണ്ണം വിരലിൽ എണ്ണാവുന്നതായി ചുരുങ്ങി. കോൺഗ്രസിലെ ഏറ്റവും മോശമായ പ്രതിപക്ഷ നേതാവാണ് സതീശൻ. വർഗ്ഗീയ പ്രീണനത്തിലൂടെ അധികാരം നേടിയെടുക്കാനാണ് എൽഡിഎഫ്- യുഡിഎഫ് ശ്രമം. കാലം നിങ്ങൾക്ക് മാപ്പുതരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ശ്രദ്ധിക്കൂ. പാർട്ടി സ്ഥാനാർത്ഥിയെക്കുറിച്ച് പറയുന്നതിന് പകരം അദ്ദഹം പറഞ്ഞത് മുഴുവൻ പി.സി ജോർജിന്റെ പ്രസംഗത്തെക്കുറിച്ചാണ്. നാല് ദിവസം പോലീസ് തന്നെ തിരഞ്ഞല്ലോ. പൊടിപോലും കണ്ടെത്താൻ കഴിഞ്ഞോ. അവരാണ് വീമ്പ് പറയുന്നത്. ജനാധിപത്യ വിശ്വാസിയായതുകൊണ്ടാണ് താൻ ഹാജരായത്. അറസ്റ്റ് ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നു. അറിഞ്ഞുകൊണ്ടാണ് പോലീസിന് മുൻപിൽ ഹാജരായത്. പിണറായി വിജയന്റെ സംസാരം കേട്ടാൽ അദ്ദേഹം വളഞ്ഞിട്ട് പിടിച്ചപോലെയാണ്. പിണറായിക്ക് കഴിയില്ല.
എഎൻ രാധാകൃഷ്ണൻ പ്രഗത്ഭനായ നേതാവാണ്. അദ്ദേഹം. ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന നേതാവാണ്. താമര ചിഹ്നത്തിൽ എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments