തൃശൂർ: തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ച രോഗി മരിക്കുന്നത്. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. 47 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് ജോബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രിൽ 17നാണ് ജോബിക്ക് പനി പിടിപെടുന്നത്. തുടർന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒടുവിലാണ് മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. ഇതോടെയായിരുന്നു സാധാരണ പനിയല്ലെന്ന വിവരം തിരിച്ചറിഞ്ഞത്. കൃത്യമായ സമയത്ത് രോഗനിർണയവും ചികിത്സയും ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.
പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജോബിയുടെ വാർഡിൽ ഡ്രൈ ഡേ ആചരണം നടക്കുകയാണ്. നിലവിൽ മറ്റാർക്കും രോഗം പകർന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് യോഗം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ മരണം സംഭവിച്ചതോടെ കനത്ത ജാഗ്രതിലാണ് പ്രദേശം.
കൊതുകിൽ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴി രോഗം മനുഷ്യരിലെത്തുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്‌ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. 75% ശതമാനം ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.
Comments