ന്യൂഡൽഹി: ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മാർഗനിർദ്ദേശങ്ങളുമായി യുണീക് ഐഡന്റിഫിക്കേഷൺ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ. ആധാർ വിവരങ്ങൾ മറ്റാരുമായി പങ്കിടരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറരുത്. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത ഏറെയാണ്. അനിവാര്യമാണെങ്കിൽ യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റായ https://myaadhaar.uidai.gov.in.ൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആധാർ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ചെയ്ത ആധാർ പകർപ്പ് ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
യു.ഐ.ഡി.എ.ഐയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ. ഹോട്ടലുകളോ സിനിമാ ഹാളുകളോ പോലുള്ള ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിന്റെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല. ഇങ്ങനെ ചെയ്യുന്നത് ആധാർ നിയമം 2016 പ്രകാരം കുറ്റകരമാണ്.
ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനം നിങ്ങളുടെ ആധാർ കാർഡ് കാണണമെന്നോ ഫോട്ടോകോപ്പിയോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യു.ഐ.ഡി.എ.ഐയിൽ നിന്നുള്ള അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിലവിലുള്ള ഏത് ആധാർ നമ്പറും https://myaadhaar.uidai.gov.in/verifyAadhaar എന്ന സൈറ്റിൽ നിന്നും പരിശോധിക്കാം. ഓഫ്ലൈനായി പരിശോധിക്കാനാണെങ്കിൽ മൊബൈലിലെ എംആധാർ ആപ്പിൽ ക്യൂ.ആർ കോഡ് സ്കാനർ വഴിവഴി ഇ-ആധാർ അല്ലെങ്കിൽ ആധാർ കത്ത് അല്ലെങ്കിൽ ആധാർ പി.വി.സികാർഡ് എന്നിവ സ്കാൻ ചെയ്താൽ മതിയാകുമെന്നും അതോറിറ്റി അറിയിച്ചു.
Comments