ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ അതിർത്തിയോട് ചേർന്ന് ജമ്മുകശ്മീരിലെ കതുവയ്ക്ക് സമീപം ഡ്രോൺ കണ്ടെത്തി. ആകാശത്ത് ഡ്രോൺ കണ്ടയുടനെ പോലീസ് വെടിവെച്ച് വീഴ്ത്തി. ഡ്രോണിൽ ബോംബുകളും ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്. ഏഴ് യുജിസിഎൽ ഗ്രനേഡുകളും ഏഴ് മാഗ്നെറ്റിക് ബോംബുകളുമാണ് ഡ്രോണിൽ നിന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഡ്രോൺ എത്തിയത്.
അമർനാഥ് യാത്ര മുൻനിർത്തി ഭീകരാക്രമണം നടത്താനള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്നാണ് പോലീസ് നൽകുന്ന സൂചന. അമർനാഥ് യാത്രയുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. അമർനാഥ് യാത്രയ്ക്ക് നേരെ ഭീകരരുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അമർനാഥ് യാത്രയ്ക്കിടെ ആക്രമണം നടത്താനാകും ഡ്രോണുപയോഗിച്ച് ബോംബുകളും മറ്റും കടത്താനുള്ള ശ്രമമുണ്ടായതെന്നും കതുവ എഎസ്പി ആർസി കോട്വാൽ പറഞ്ഞു.
അതിർത്തിക്കു സമീപം പതിവു പരിശോധനകൾക്കിടെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയത്. രാജ്ബാഗ് പോലീസ് പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. പോലീസ് സംഘം ഉടൻ തന്നെ വെടിവെച്ചിടുകയായിരുന്നു.
Comments