അഹമ്മദാബാദ് ; ഐപിഎല്ലിന്റെ 15 ാം സീസണിൽ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസും ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും കപ്പിനായുളള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. വമ്പൻ ടീമുകളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഇരു ടീമുകളും മുന്നേറുന്നത്. യുവ താരങ്ങളായ രാഹുലും സഞ്ജുവും നേർക്കുനേർ വരുമ്പോൾ ആര് വീഴും ആര് വാഴും എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ ഇപ്പോൾ ആദ്യ ദിവസം ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സ് പങ്കുവെച്ച ചിത്രമാണ് വീണ്ടും ചർച്ചയാകുന്നത്.
‘കിസ്‌കി ധൂം’ എന്ന അടിക്കുറിപ്പോടെ ഐപിഎൽ ടീമുകളുടെ നായകൻമാരെല്ലാം അവരുടെ ജേഴ്‌സിയിൽ ബൈക്കോടിച്ചുവരുന്നതാണ് ചിത്രം. ചിത്രത്തിൽ മുന്നിലുള്ളത് ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസുമാണെങ്കിൽ പിന്നിൽ ഗുജറാത്തും ബംഗ്ലൂരും പഞ്ചാബും ഡൽഹിയുമെല്ലാം ഉണ്ട്. എന്നാൽ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയോ സഞ്ജു സാംസൺ ബൈക്ക് ഓടിക്കുന്നതോ ചിത്രത്തിൽ കണ്ടില്ല.
ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്യത്തിൽ വമ്പൻ ടീമുകൾക്ക് പ്രാധാന്യം നൽകി ചെറിയ ടീമുകളെ തഴഞ്ഞ സ്റ്റാർ സ്‌പോർട്‌സിന്റെ നിലപാട് ചോദ്യം ചെയ്താണ് നിരവധി പേർ രംഗത്തെത്തിയത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയും ഈ ചോദ്യം തന്നെ ഉന്നയിച്ചു.
എന്നാൽ കളി അവസാനത്തോട് അടുത്തതോടെ വമ്പൻമാരെല്ലാം പുറത്തായി. രാഹുലിന്റെ നായകത്വത്തിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്തും ഒപ്പും എല്ലാവരേയും അത്ഭുതത്തിലാക്കിക്കൊണ്ട് സഞ്ജുവിന്റെ രാജസ്ഥാനും മുന്നിലെത്തി. ഇനി കപ്പടിക്കുന്നതാര് എന്ന ചോദ്യത്തിന് മാത്രമേ ഉത്തരം ലഭിക്കാനുള്ളൂ.
Comments