തിരുവനന്തപുരം: 2021 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മലയാളികളിൽ ഒന്നാമതെത്തിയ ആളെയായിരുന്നു കേരളമൊട്ടാകെ കേൾക്കാൻ കാത്തിരുന്നത്. ചങ്ങനാശേരിക്കാരനായ ദിലീപ് പി കൈനിക്കരയാണ് 21 ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമനായത്. മൂന്നാമത്തെ ശ്രമത്തിലാണ് ദിലീപിന്റെ ഐഎഎസ് എന്ന സ്വപ്നം പൂവണിഞ്ഞത്.
മദ്രാസ് ഐഐടിയിലെ ബിടെക് ബിരുദദാരിയാണ് ദിലീപ്. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി കൊറിയയിലെ സാംസങ് കമ്പനിയിൽ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് ഈ ചങ്ങനാശേരിക്കാരൻ ഐഐഎസ് എന്ന സ്വപ്നത്തിന് പിറകെ സഞ്ചരിച്ചത്. കഴിഞ്ഞ തവണ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ലഭിച്ച ദിലീപ് പരിശീലനത്തിനിടയ്ക്കാണ് ഐഎഎസിന് വേണ്ടി പഠനം തുടർന്നത്. 2018 മുതലുള്ള ശ്രമമാണ് ഐഎഎസ് എന്ന സ്വപ്നത്തിന് പൂർണ്ണത നൽകിയത്.
കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡ് ചോദിച്ചത് കേരളത്തിലെപോലെ പ്രളയം ഉണ്ടായാൽ കലക്ടർ പദവിയിലിരുന്ന് എങ്ങനെ നേരിടും എന്നായിരുന്നുവെന്ന് ദിലീപ് പറയുന്നു. പെട്ടെന്നുള്ള നടപടിയെന്ന് നിലയ്ക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുകയെന്നും ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ക്യാംപുകളിലേക്ക് മാറ്റുമെന്നും ദിലീപ് മറുപടി നൽകി.
ദീർഘകാല അടിസ്ഥാനത്തിലാണെങ്കിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രളയം ഉണ്ടാകാതിരിക്കാനും നേരത്തേ അറിയാനുമായുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കൊറിയയിലെ ജോലിയെക്കുറിച്ചും സിവിൽ സർവീസ് രംഗത്ത് ആ അനുഭവം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായതായി അദ്ദേഹം പറയുന്നു.
സിവിൽ സർവീസിൽ ഉന്നത വിജയം നേടിയവരുടെ ബ്ലോഗുകളും അവർ നിർദേശിക്കുന്ന പുസ്തകങ്ങളും പഠനത്തെ സഹായിച്ചു.ഡൽഹിയിൽ പോയി പഠിക്കാനിരുന്നതാണെങ്കിലും തലസ്ഥാനത്തെ പഠനസാധ്യത മനസ്സിലാക്കി ഇവിടെ തുടരുകയായിരുന്നു.കേരള കേഡർ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ദിലീപിപ്പോൾ. റിട്ട. എസ്ഐ: കുര്യാക്കോസ് ആണ് അച്ഛൻ. അമ്മ ജോളിമ്മ ഹെഡ്മിസ്ട്രസാണ്. അനുജത്തി പിജി വിദ്യാർത്ഥിനിയാണ്.
Comments