തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സജീവമായി പിങ്ക് ബൂത്തും. 119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി.എസ് ആണ് മുഴുവൻ പോളിംഗ് ജീവനക്കാരും വനിതകളായി വോട്ടർമാർക്ക് കൗതുകമായത്. മണ്ഡലത്തിൽ പൂർണമായി വനിതകൾ കൈകാര്യം ചെയ്യുന്ന ഏക ബൂത്താണ് ഇത്. രാവിലെ മുതൽ ഇവിടെയും വോട്ട് രേഖപ്പെടുത്താൻ നല്ല തിരക്കാണ്.
പിങ്ക് ബൂത്തിൽ പൊലീസ് അടക്കം മുഴുവൻ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളാണ്.
പോളിംഗ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല വഹിക്കുന്നതും വനിതാ ഉദ്യോഗസ്ഥയാണ്. ആലുവ യുസി കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോൾ വർഗീസ്, മരട് നഗരസഭ ജൂനിയർ സൂപ്രണ്ട് പി.പി ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ് അമ്പിളിക്കാണ് സുരക്ഷാ ചുമതല.
മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു പിങ്ക് ബൂത്തിലേക്കാണ് ഡ്യൂട്ടിയെന്ന് അഞ്ച് പേരും അറിഞ്ഞത്. പ്രിസൈഡിങ്ങ് ഓഫീസറായ നീതു മോളും ഫസ്റ്റ് പോളിംഗ് ഓഫീസറായ ജൂഡിയും ചേർന്നായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഏറ്റുവാങ്ങിയത്.
Comments