അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരാണ് റിങ്കൂ സിംഗ് റാഹി. തന്റെ ഔദ്യോഗിക ജീവിതത്തിൽ അഴിമതിക്കെതിരെ വിരൽ ചൂണ്ടിയതിനും ശബ്ദമുയർത്തിയതിനും അദ്ദേഹത്തിന് നേരിടേണ്ടി വന്നത് നരകയാതനകളാണ്. തന്റെ ഉറച്ച ശബ്ദം നിലയ്‌ക്കാൻ മാനസികവും ശാരീരികവുമായി തന്നെ തളർത്താൻ ശ്രമിച്ചവരുടെ മുന്നിൽ തലയുയർത്തിയല്ലാതെ റിങ്കു റാഹി നിന്നിട്ടില്ല.
2007 ൽ പ്രൊവിൻഷ്യൽ സിവിൽ സർവ്വീസ് (പിസിഎസ്) ഉദ്യോഗസ്ഥനായിരുന്നു റിങ്കു സിംഗ് റാഹി. അക്കാലയളവിൽ നടന്ന വലിയ അഴിമതിക്കെതിരെ ശബ്ദമുയർത്തിയാണ് റിങ്കു ശ്രദ്ധനേടുന്നതും ശത്രുക്കളെ സമ്പാദിക്കുന്നതും. 100 കോടി രൂപയുടെ സ്‌കോളർഷിപ്പ് അഴിമതിക്കെതിരെ റിങ്കു റാഹിയുടെ ശബ്ദം ഉയർന്നു. അതോടെ മാഫിയയുടെ മുഖ്യ ശത്രുവായി മാറി അദ്ദേഹം. 2009 ൽ ശത്രുക്കൾ അദ്ദേഹത്തിന് നേരെ നിറയൊഴിച്ചു. അഴിമതിക്കെതിരെ ചങ്ക് വിരിച്ച് നിന്ന റിങ്കുവിന്റെ ശരീരത്തിൽ തുളഞ്ഞ് കയറിയത് 7 വെടിയുണ്ടകളാണ്. മൂന്ന് വെടിയുണ്ടകൾ മുഖത്തേറ്റു. മുഖം വിരൂപമായി. കാഴ്ചയ്‌ക്ക് മങ്ങലേൽക്കുകയും കേൾവിക്ക് കുറവ് സംഭവിക്കുകയും ചെയ്തു.
തനിക്കേറ്റ മുറിവുകളെ വാശിയായി ഏറ്റെടുത്ത്, സ്വന്തം കൈകൾക്ക് ബലം നൽകി യുപിഎസ് സി പരീക്ഷ എഴുതി വിജയിക്കാൻ റിങ്കു റാഹി തീരുമാനമെടുക്കുകയായിരുന്നു. തന്റെ നിശ്ചയദാർഢ്യവും പരിശ്രമവും അദ്ദേഹത്തിന് പരീക്ഷയിൽ വിജയിക്കുന്നതിന് വാതിൽ തുറന്ന് നൽകി. 683 ആം റാങ്കോട് കൂടി റിങ്കു പരീക്ഷയിൽ വിജയിച്ചു. 2008 ൽ മുസാഫീർ നഗറിൽ സാമൂഹികക്ഷേമ ഓഫീസറായി നിയോഗിക്കപ്പെട്ട റാഹി വൻ റാക്കറ്റിനെതിരെയാണ് പോരാടിയത്. തുടർന്നുണ്ടായ ആക്രമണത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. അതിൽ നാല് പേർക്ക് പത്ത് വർഷം തടവും ലഭിച്ചു. താനല്ല സംവിധാനത്തിനെതിരെ പോരാടിയത്, തന്നോട് ഇവിടുത്തെ സംവിധാനം പോരാടുകയായിരുന്നു എന്നാണ് റിങ്കുവിന്റെ വാക്കുകൾ. നാല് മാസങ്ങളോളം ആശുപത്രി കിടക്കയിൽ കഴിയേണ്ടിവന്ന തനിക്ക് അവഗണനയല്ലാതെ ഒന്നും ലഭിച്ചിട്ടില്ല. തന്റെ മെഡിക്കൽ ലീവ് പോലും ഇന്നേയ്‌ക്ക് വരെയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും റിങ്കു റാഹി പറയുന്നു.
മായാവതി ഭരണകൂടത്തിന്റെ കാലത്താണ് താൻ ആക്രമിക്കപ്പെട്ടത്. സമാജ് വാദി പാർട്ടിയുടെ ഭരണകാലത്തെ അഴിമതി ചൂണ്ടിക്കാണിച്ചതിനും അതിനെതിരെ പ്രതികരിച്ചതിനും താൻ മാനസികാശുപത്രിയുടെ ചുമരുകൾക്കുള്ളിലേക്ക് പോലും വലിച്ചെറിയപ്പെട്ടുവെന്നും റിങ്കു റാഹി പറയുന്നു. തന്റെ അച്ഛന് പത്ത് വയസ്സുമാത്രം പ്രായമുള്ളപ്പോൾ തന്റെ മുത്തശ്ശൻ മരണപ്പെട്ടു. തുടർന്ന് മുത്തശ്ശിയെ ഭർതൃ വീട്ടിൽ നിന്നും പടിയടച്ച് പിണ്ഡം വെച്ചു. ജീവിക്കാൻ വേണ്ടി അവർക്ക് മറ്റുള്ളവരുടെ കക്കൂസ് വരെ കഴുകേണ്ടി വന്നു. തന്റെ അച്ഛൻ പഠനത്തിൽ മിടുക്കനായിരുന്നു. എന്നാൽ ദാരിദ്ര്യത്താൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഈ ചൂഷണത്തിന്റെ കഥകൾ കേട്ടാണ് താൻ വളർന്നതെന്നും, സർക്കാർ ഉദ്യോഗസ്ഥർ സത്യസന്ധരായാൽ സമൂഹത്തിന്റെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അടിയുറച്ച് വിശ്വസിച്ചാണ് താൻ ജീവിച്ചതെന്നും റിങ്കു റാഹി പറയുന്നു.
റാഹി ഇപ്പോൾ എട്ട് വയസ്സുകാരന്റെ അച്ഛനാണ്. പ്രലോഭനം ഇന്നുവരേക്കും അയാളുടെ വാതിലിൽ മുട്ടിവിളിച്ചിട്ടില്ല. അതിന് അയാൾ നിന്നുകൊടുത്തിട്ടില്ല. താൻ നീചമായി പ്രവർത്തിച്ചാൽ മറ്റൊരുവന്റെ ജീവിതം ഇല്ലാതാകും. അവനും കുടുംബവും ദുരിതം അനുഭവിക്കും. തന്റെ മോശമായ പ്രവർത്തനം കാരണം മറ്റൊരു കുടുംബം വഴിയാധാരമാകാൻ പാടില്ല. അതുകൊണ്ട് തന്നെ തന്റെ ഔദ്യോഗിക ജീവിതം നേരിന്റെ വഴിയായിരുന്നു. ഇന്നും അതുതന്നെ തുടരുന്നു. അതിനാൽ തന്നെ ഇനിയും തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമങ്ങൾ ഉണ്ടായേക്കാമെന്നും, അങ്ങനെ ഉണ്ടായാൽ നേരിടേണ്ടത് എങ്ങനെയാണെന്നും തനിക്ക് നിശ്ചയമുണ്ടെന്ന് റിങ്കു റാഹി പറയുമ്പോൾ വാക്കുകളിലെ നേരിന്റെ ഉറച്ച നിലപാട് തെളിയുന്നു. റിങ്കു സിംഗ് റാഹി ഒരു മാതൃകയാണ്. പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും നേരിട്ട്, നേരിന്റെ പക്ഷത്ത് നിന്ന് പുതുതലമുറയ്‌ക്ക് പ്രകാശം ചൊരിയുന്ന മാതൃക.
Comments