ലണ്ടൻ: ഖത്തറിലേക്കുള്ള യാത്ര ആധികാരികമാക്കി മെസ്സിയും കൂട്ടരും. കോൺമേബോൾ-യുവേഫാ കപ്പ് കിരീടമാണ് അർജ്ജന്റീന സ്വന്തമാക്കിയത്. ഫിനാലിസിമയിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജ്ജന്റീന ആധികാരിക ജയം സ്വന്തമാക്കിയത്.
കളിയുടെ എല്ലാ മേഖലകളിലും സർവ്വാധിപത്യം നേടിക്കൊണ്ടാണ് ഇറ്റലിയെ അർജ്ജന്റീന നിഷ്പ്രഭമാക്കിയത്. കളിയുടെ 28-ാം മിനിറ്റിൽ ലോറ്റാരോ മാർട്ടിനസാണ് ആദ്യ ഗോൾ നേടിയത്. ആരാധകരെ ആവേശത്തിലാക്കി മെസ്സി നിലംപറ്റെ നൽകിയ ക്രോസാണ് മാർട്ടിനസ് ഗോളാക്കിയത്.
ആദ്യപകുതി അവസാനിക്കും മുന്നേ രണ്ടാം ഗോളും അസൂറികളുടെ വലയിലായി. എയ്ഞ്ചൽ ഡീ മരിയയാണ് രണ്ടാം ഗോൾ നേടിയത്. ഇന്റർ മിലാൻ താരം മാർട്ടിനസ് നൽകിയ പാസ്സാണ് മരിയ രണ്ടാം ഗോളാക്കിയത്.
കളിയുടെ അവസാന നിമിഷങ്ങളിലെ അധിക സമയത്ത് പകരക്കാരനായി ഇറങ്ങിയ പൗളോ ഡെംബാല മൂന്നാം ഗോൾ നേടി. അതിവേഗം മെസ്സി നടത്തിയ മുന്നേറ്റത്തിലൂടെ കിട്ടിയ പാസാണ് ഡെംബാല ഗോളാക്കിമാറ്റി കിരീടം ടീമിന് നൽകിയത്.
യൂറോകപ്പിൽ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത ഒരു പ്രകടനവും ഇറ്റലിക്ക് അർജ്ജന്റീനയ് ക്കെതിരെ കാഴ്ചവയ്‌ക്കാനായില്ല. കളിയിൽ ഏറിയ സമയവും പന്ത് അർജ്ജന്റീനിയൻ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.
Comments