ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഡെക്കാൻ ക്വീൻ സർവ്വീസ് ആരംഭിച്ചിട്ട് 92 വർഷം തികഞ്ഞിരിക്കുകയാണ്.മഹാരാഷ്‌ട്രയിലെ മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ സോൺ നടത്തുന്ന ദൈനംദിന ഇന്ത്യൻ പാസഞ്ചർ ട്രെയിൻ സേവനമാണ് ഇത്. നിരവധി പേരുടെ ട്രെയിൻ യാത്ര ഓർമ്മകൾ വഹിക്കുന്ന ഈ ട്രെയിൻ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രയിലുടനീളം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചാണ് ഡെക്കാൻ ക്വീൻ ഇനി കൂകിപായുക. ഇതുവരെ ഐസിഇ കോച്ചുകളുമായാണ് ഈ ട്രെയിൻ ഓടിയിരുന്നത്, എന്നാൽ ഇന്ന് ഡെക്കാൻ ക്വീനിന്റെ 93-ാം ജന്മദിനത്തിൽ എൽഎച്ച്ബി കോച്ചുകൾ സമ്മാനിച്ച് യാത്രക്കാരെ കൂടുതൽ സുരക്ഷിതമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ വീഡിയോയും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
തുടക്കകാലം മുതൽക്കേ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ഡെക്കാൻ ക്വീൻ.പാൻട്രി കാർ ആദ്യമായി ആരംഭിച്ചത് ഈ ട്രെയിനിലാണ്.ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേ (ജിപിആർ) ആണ് ഈ റൂട്ടിന് ആരംഭം കുറിച്ചത്.ആദ്യ ദിവസങ്ങളിൽ ട്രെയിൻ വാരാന്ത്യങ്ങളിൽ മാത്രമാണ് ഓടിച്ചിരുന്നത്.ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു അന്ന് ട്രെയിനിൽ പ്രവേശനം സാധ്യമായിരുന്നത്. എന്നാൽ 1943 ഓടെ ഇന്ത്യക്കാരെയും ട്രെയിൻ സൗകര്യം ഉപയോഗിക്കാൻ അനുവദിച്ചു. തുടർന്ന് 1943 ഏപ്രിൽ 26 ന് മുംബൈയ്‌ക്കും പൂനെക്കുമിടയിൽ ദിവസേനയുള്ള സർവീസ് ആരംഭിക്കുകയായിരുന്നു.

അന്ന് കല്യാനും പൂനെയും തമ്മിലുള്ള ദൂരം മറികടക്കാൻ 2 മണിക്കൂർ 45 മിനിറ്റ് എടുത്തിരുന്നു. ഒരു ടിക്കറ്റിന്റെ വില എട്ടണയായിരുന്നു. തുടക്കത്തിൽ 7 കോച്ചുകൾ വീതമുള്ള 2 റേക്കുകൾ ഉപയോഗിച്ചാണ് ട്രെയിൻ അവതരിപ്പിച്ചത്.കോച്ചുകൾ സിൽവർ, സ്‌കാർലറ്റ്, റോയൽ ബ്ലൂ എന്നീ നിറങ്ങളിലാണ് പൂർത്തിയാക്കിയത്. അന്നുമുതൽ ഈ ട്രെയിനിനായി ഉപയോഗിച്ചു വരുന്നതും ഇതേ നിറങ്ങൾ തന്നെയാണ്. ട്രെയിന്റെ ഒറിജിനൽ റേക്കുകൾ ഇംഗ്ലണ്ടിലാണ് നിർമിച്ചതെങ്കിലും കോച്ച് ബോഡികൾ മാതുങ്ക വർക്ക് ഷോപ്പിലാണ് നിർമിച്ചിരിക്കുന്നത്.

1966 ൽ പെരാംബൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച മെച്ചപ്പെട്ട ഇന്റഗ്രൽ കോച്ചുകൾ ഉപയോഗിച്ച് ഇവ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഉയർന്ന ഇരിപ്പിട ശേഷിയും മികച്ച പാൻട്രി സൗകര്യവുമുള്ള പുതിയ കോച്ചുകൾ 1995 ഓടെ അവതരിപ്പിച്ചു.2020 മാർച്ചിൽ പഴയ കോച്ചുകൾക്ക് പകരം എൽഎച്ച്ബി കോച്ചുകളും റെയിൽവേ ചേർത്തു. നിലവിൽ 17 എസി ചെയർ കാറുകൾ, ഒരു ബുഫെ കാർ, 10 സെക്കൻഡ് ക്ലാസ് ചെയർ കാറുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പടുന്ന 17 കോച്ചുകളാണ് ഡെക്കാൻ ക്വീനുള്ളത്.
രാവിലെ പൂനെയിൽ നിന്നു മുംബൈക്കും വൈകീട്ട് തിരിച്ചും സർവീസ് നടക്കുന്ന ഡെക്കാൻ ക്വീൻ യാത്രക്കിടയിൽ കുന്നുകൾ കയറേണ്ടതിനാൽ ആ സമയത്ത് ഇരട്ട എഞ്ചിൻ ഘടിപ്പിക്കുകയാണ് പതിവ്.എന്നാൽ ഇനി ഇതിന് പകരം യാത്രയിലുടനീളം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക.















