തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ മദ്രസ അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പഴവൂർ ജുമാ മസ്ജിദ് മദ്രസ അദ്ധ്യാപകനായ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസമാണ് 14-കാരൻ അദ്ധ്യാപകന്റെ ക്രൂര മർദ്ധനത്തിന് ഇരയായത്. പഴവൂർ സ്വദേശിയായ കുട്ടി തന്റെ കയ്യിൽ വെള്ളിയുടെ ബ്രേസ്‌ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതോടെ കുട്ടിയുടെ കഴുത്തിന് കുത്തിപിടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.
കഴുത്തിലുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ അദ്ധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
Comments