മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന ആവശ്യമുയർത്തി ബിജെപി എംഎൽഎ ഗോപീചന്ദ് പഡൽക്കർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് കത്ത് നൽകി. അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് ആക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.
അഹല്യാദേവി ഹോൾക്കർ രാജ്ഞിയുടെ ജന്മദേശമാണ് അഹമ്മദ്‌നഗർ. അതിനാൽ അഹല്യാദേവിയോടുള്ള ആദരസൂചകമായി സ്ഥലത്തിന്റെ പേര് മാറ്റണം എന്നാണ് ഗോപീചന്ദ് പറയുന്നത്. പേര് മാറ്റുക എന്നത് കേവലം തന്റെ ആവശ്യമല്ലെന്നും, ജനങ്ങളുടെ വികാരമാണെന്നുമാണ് ഉദ്ധവ് താക്കറെയ്‌ക്ക് നൽകിയ കത്തിൽ ഗോപീചന്ദ് പറയുന്നത്.
മുഗളന്മാർ ക്ഷേത്രങ്ങൾ തകർക്കുമ്പോൾ അത് പു:നനിർമ്മിച്ചത് അഹല്യാദേവിയാണെന്ന് ഗോപാൽചന്ദ് മുഖ്യമന്ത്രിയ്‌ക്ക് നൽകിയ കത്തിൽ പറഞ്ഞു. അഹല്യാദേവി ഹിന്ദു സംസ്‌കാരത്തിന്റെ രക്ഷകയാണ്. എല്ലാ ഹിന്ദുക്കളുടെയും മാതൃകയാണ് അവർ. അതുകൊണ്ടാണ് അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
മേയ് 31 ന് ഗോപീചന്ദും ബിജെപി പ്രവർത്തകരും ചേർന്ന് അഹല്യാദേവിയുടെ ജന്മവാർഷികം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദ്‌നഗർ അഹല്യനഗർ എന്ന് ആക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
Comments