ന്യൂഡൽഹി : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കേരളം കൂടാതെ തമിഴ് നാട്, തെലങ്കാന, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കൊറോണ കേസുകൾ വർദ്ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
മൂന്ന് മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 4000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,041 പേർക്കാണ് രോഗം ബാധിച്ചത്, 10 പേർ മരിച്ചു. ഇത് നാലാം തരംഗത്തിനുള്ള മുന്നൊരുക്കമാണോ എന്നും സൂചനയുണ്ട്.
ഇന്ത്യയില് കൊറോണ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ അഞ്ച് സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വൈറസ്, അതിന്റെ വ്യാപനം, പരിണാമം എന്നിവ ട്രാക്കുചെയ്യുന്നതിന് പരിശോധനയും നിരീക്ഷണവും ഇപ്പോഴും പ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം കേരളത്തിലെ കൊറോണ കേസുകൾ ചെറുതായി ഉയർന്നെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞത്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റു വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്നും വീണ ജോർജ് പറഞ്ഞിരുന്നു.
Comments