ന്യൂഡൽഹി : കാമുകിയുമായുള്ള ബന്ധം ഭാര്യ കൈയ്യോടെ പിടികൂടിയതിന് പിന്നാലെ സജീവരാഷ്‌ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഭാരത് സിൻ സോളങ്കിയാണ് കുറച്ച് നാളത്തേക്ക് രാഷ്‌ട്രീയത്തിൽ നിന്നും മാറിനിൽക്കുകയാണെന്ന് അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോളങ്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോളങ്കിയും കാമുകിയുമുള്ള വീട്ടിലേക്ക് നേതാവിന്റെ ഭാര്യ രേഷ്മ പട്ടേൽ കടന്നുവരുന്നതും ഇവരെ കൈയ്യോടെ പിടികൂടുന്നതുമാണ് വീഡിയോ. രേഷ്മ പട്ടേൽ, കാമുകിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഇത് പ്രചരിച്ചതോടെ കോൺഗ്രസ് നേതാവിനെതിരെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി.
തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ 68 കാരനായ കോൺഗ്രസ് നേതാവ് തന്റെ കാമുകിയുടെ മുഖം വെളിപ്പെടുത്തുകയും ഭാര്യയുമായി വേർപിരിഞ്ഞാൽ ഉടൻ കാമുകിയെ വിവാഹം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ മൂന്നാമത്തെ വിവാഹമായിരിക്കും ഇത് എന്നാണ് സോളങ്കി പറഞ്ഞത്.
തന്നെ അപമാനിക്കാൻ വേണ്ടിയാണ് രേഷ്മ പട്ടേൽ ഇത് ചെയ്തത് എന്നും ഏറെ കാലമായി തങ്ങൾ ഒന്നിച്ചല്ല താമസമെന്നും സോളങ്കി പറഞ്ഞു. കുറച്ച് മാസത്തേക്ക് സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ഈ കാലയളവിൽ ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾ എന്നിവരുമായി കൂടുതൽ സമയം ചെലവഴിക്കുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
Comments