പുരസ്‌കാരം ഏറ്റുവാങ്ങാൻ വേദിയിൽ കയറിയതിന്റെ പേരിൽ ജനമദ്ധ്യത്തിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം കേരളീയ പൊതുസമൂഹത്തിന് നാണക്കേട് ഉണ്ടാക്കിയതാണ്. കേരളം മാത്രമല്ല സംസ്ഥാനത്തിന്റെ അതിർത്തി കടന്നും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയത്തിൽ പിന്നീട് കണ്ടത് യാതൊരു മടിയുംകൂടാതെ സംഭവത്തെ ന്യായീകരിക്കുന്ന മുസ്ളീം സമുദായ പണ്ഡിതന്മാരെയാണ്. മുതിർന്ന പെൺകുട്ടികളെ പൊതുസദസ്സിലേക്ക് വിളിക്കരുത് എന്നത് സമസ്തയുടെ നിലപാടാണെന്നും അതിന് വിരുദ്ധമായ കാര്യമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും സമസ്ത നേതൃത്വം ഒരു മടിയും കൂടാതെ പരസ്യമായി ന്യായീകരിച്ചു. നാമിപ്പോൾ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് അറിയാതെപോലും ചിന്തിച്ച് പോകും. വർഷങ്ങൾക്കിപ്പുറവും യാതൊരു പുരോഗമനവും സംഭവിച്ചിട്ടില്ലാത്ത സമസ്തയെ പോലുള്ള മത നേതൃത്വം മുസ്ളീം സമുദായത്തെ പിന്നിലേക്ക് വീണ്ടും വലിയ്‌ക്കുകയാണ് ചെയ്യുന്നത്. സമസ്തയുടെ ചിന്താഗതികളിലൂടെ മുസ്ളീം സമുദായത്തിലെ സ്ത്രീകളെ നൂറ്റാണ്ടുകൾക്കു പിന്നിലുള്ള അടിമത്തത്തിലേക്ക് വീണ്ടും വലിച്ചിടുമോ എന്നത് ഗൗരവമായി കണേണ്ടതുണ്ട്. ഇത്തരം അടിമത്തങ്ങളേയും അവകാശ നിഷേധങ്ങളേയും പ്രതിരോധിച്ച് മുസ്ളീം സമുദായത്തിൽ നിന്ന് ആദ്യ നടിയായി ചരിത്രം കുറിച്ച നിലമ്പൂർ ആയിഷയെ പോലെയുള്ളവരുടെ നാടാണ് കേരളം.
നാടക-സിനിമ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് പ്രതിസന്ധികളേയും പ്രതിഷേധങ്ങളെയും സധൈര്യം പ്രതിരോധിച്ച് തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ലക്ഷ്യത്തിലേക്ക് നടന്നുകയറിയ പെൺക്കരുത്തിന്റെ പേരാണ് നിലമ്പൂർ ആയിഷ. മുസ്‌ളീം പെൺക്കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും അവകാശമില്ലാതിരുന്ന കാലത്ത് ഇ.കെ അയമു എഴുതിയ ‘ജ്ജ് നല്ല മന്‌സനാകാൻ നോക്ക്’ എന്ന നാടകത്തിലൂടെ നിലമ്പൂർ ആയിഷ നാടക രംഗത്തേക്ക് കാലെടുത്തുവെച്ചു. ഇതോടെ തന്റെ സമുദായത്തിൽ നിന്ന് ആയിഷ്‌ക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളാണ്. സമുദായ പ്രമാണികളുടെയും ചുറ്റുമുള്ളവരുടെയും എതിർപ്പുകളെ മറികടന്ന് ആയിഷ നാടകവേദികളിൽ നിറ സാന്നിധ്യമായി. പിന്നീടങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു ആയിഷയ്‌ക്ക്.
ശക്തമായ കഥാപാത്രങ്ങൾക്ക് ജീവനേകി ആയിഷ ആരാധകരുടെ ഹൃദയം കീഴടക്കി. നാടകവേദികളിൽ ആയിഷ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകരെ മാത്രമല്ല, ആരാധകർക്കപ്പുറമളവിൽ ശത്രുക്കളേയും നേടി. കൈയ്യടികളും കല്ലേറുകളും മാറി മാറി അവർ നേരിട്ടു. അപവാദങ്ങളും അധിക്ഷേപങ്ങളും ആയിഷയ്‌ക്കുമേൽ ഒരു വലിയ വിഭാഗം കൂട്ടമായി ചൊരിഞ്ഞു. അവിടം കൊണ്ടും നിർത്താതെ ശത്രുക്കൾ ആക്രമങ്ങളിലേക്കും കടന്നു. വേഷം കെട്ടിയാടുന്നതിനിടെ സദസ്സിൽ നിന്നും ആയിഷയ്‌ക്ക് നേരെ വെടിയുണ്ടകൾ പാഞ്ഞടുത്തു. ശബ്ദം കേട്ട് നടുങ്ങിയെങ്കിലും തന്റെ സംഭാഷണം പറഞ്ഞുതീർത്തിട്ട് മാത്രമാണ് ആയിഷ വേദി വിട്ടത്. പിന്നിടങ്ങോട്ട് വേദികളിൽ അഭിനയിക്കാൻ എത്തുമ്പോൾ ചുറ്റും അനോൺസ്‌മെന്റ് മുഴങ്ങികേട്ടു. മുസ്‌ളീം വനിത നാടകത്തിലേക്കല്ല, നരകത്തിലേക്കാണ് എന്നിങ്ങനെ നീണ്ടു ആ അനോൺസ്‌മെന്റുകൾ. ആൾക്കൂട്ട ആക്രമങ്ങളെ നേരിടേണ്ടി വന്നു. പ്രശ്‌നങ്ങളിലും പ്രതിഷേധങ്ങളിലും തളാരാതെ ആയിഷ മുന്നോട്ട് തന്നെ നീങ്ങി.
മകളെ ഭൃഷ്ട് കൽപ്പിക്കുമെന്ന് വീട്ടുകാർ ഭയപ്പെട്ടുവെങ്കിലും മുന്നോട്ട് തന്നെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ആയിഷ. ആദ്യ കാലങ്ങളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ പലയിടങ്ങളിൽ നിന്നും കുടിക്കാൻ വെള്ളം പോലും ലഭിച്ചിരുന്നില്ല. എതിർപ്പുകളെ നേരിട്ട് നാടകവേദികളിലൂടെ ആയിഷ ചലച്ചിത്ര രംഗത്തേയ്‌ക്കും കാലെടുത്തുവച്ചു. 1961 ൽ പുറത്തിറങ്ങിയ ‘കണ്ടം ബച്ച കോട്ടി’ലൂടെയാണ് നിലമ്പൂർ ആയിഷ സിനിമാലോകത്തേയ്‌ക്ക് കടന്നുവന്നത്. ബഹദൂറിന്റെ ഭാര്യയായി വേഷം. പിന്നീടങ്ങോട്ട് സത്യൻ, പ്രേം നസീർ, മധു, അടൂർ ഭാസി എന്നിങ്ങനെ വലിയ നടന്മാർക്കൊപ്പം ആയിഷ അഭിനയിച്ചു. അന്ന് മുതൽ ഇന്ന് വരേയ്‌ക്കും സ്വന്തം സമുദായത്തിന് മുന്നിലും കേരളിയ സമൂഹത്തിന് മുന്നിലും ഒരു വിപ്ളവ വനിതയാണ് നിലമ്പൂർ ആയിഷ.
കഴിഞ്ഞ കാലങ്ങളിലായി കേരളീയ സമൂഹത്തിന്റെ കൺമുന്നിൽ നടക്കുന്ന പല കാര്യങ്ങളും പഴയ അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ്. ശരിയത്ത് നിയമങ്ങളുടെ ചട്ടക്കൂടിലേക്കും സ്ത്രീയടിമത്തത്തിലേയ്‌ക്കും മുസ്ളീം സമുദയാത്തെ ഒന്നടങ്കം തളച്ചിടാനുള്ള ശ്രമങ്ങളാണ് സമസ്ത പോലുള്ള സമുദായ സംഘടനകളും പോപ്പുലർ ഫ്രണ്ട് പോലുള്ള മതതീവ്രവാദ സംഘടനകളും കേരളത്തിലുടനീളം നടത്തുന്നത്. സമുദായത്തിനുള്ളിൽ നിന്ന് ശക്തമായ ശബ്ദം ഉയരാത്തത് തന്നെയാണ് ഇതിന് കാരണവും. മറ്റ് സമുദായങ്ങളിൽപ്പെട്ടവർക്ക് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് പരിമിതികളേറെയാണ്. അഭിപ്രായം രേഖപ്പെടുത്തിയാൽ തന്നെ, തങ്ങൾക്കുള്ളിൽ നിന്നും യാതൊരു പ്രശ്നവും ആരും ആരോപിക്കുന്നില്ല എന്ന മുടന്തൻ ന്യായം പറഞ്ഞ് പഴയ അടിമത്ത കാലത്തിലേയ്‌ക്ക് തന്നെ അവർ മുസ്ലീം സമുദായത്തെ കൊണ്ടെത്തിക്കും. അതിനാൽ തന്നെ മുസ്ലീം സമുദായത്തിനുള്ളിൽ നിന്ന് തന്നെ ശബ്ദം ഉയരേണ്ടിയിരിക്കുന്നു. നിലമ്പൂർ ആയിഷയെ പോലുള്ളവർ ഉയർന്ന് വരേണ്ടതിന്റെ സമയം അതിക്രമിച്ചുവെന്ന് തന്നെ പറയേണ്ടി വരും.
Comments