ഗുവാഹത്തി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കൊറോണ മഹാമാരി സമയത്ത് പിപിഇ കിറ്റുകളുടെ വിതരണത്തിൽ അഴിമതി നടത്തിയെന്ന സിസോദിയയുടെ ആരോപണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ വ്യാപനം മൂലം 100 വർഷത്തിനിടയിലെ ഏറ്റവും മോശം സമയം അഭിമുഖീകരിക്കുകയായിരുന്നു രാജ്യം. ആ സമയത്ത് അസമിൽ പിപിഇ കിറ്റുകളൊന്നും തന്നെ ലഭ്യമായിരുന്നില്ല. അന്ന് തന്റെ ഭാര്യ സധൈര്യം മുന്നോട്ടുവന്ന് 1,500 ഓളം പിപിഇ കിറ്റുകൾ സൗജന്യമായി സർക്കാരിന് കൈമാറി. വൈറസ് വ്യാപനത്തിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു നയാപൈസ പോലും അവൾ അതിൽ നിന്നും ഈടാക്കിയിട്ടില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
2020ൽ ഹിമന്ത് ബിശ്വ ശർമ്മ ആരോഗ്യ മന്ത്രിയായിരിക്കുമ്പോൾ ശർമയുടെ ഭാര്യ നേതൃത്വം നൽകുന്ന കമ്പനിക്ക് അസം സർക്കാർ പിപിഇ കിറ്റിന് ഓർഡർ നൽകിയെന്നും തുടർന്ന് അതിൽ അഴിമതി നടത്തിയെന്നുമുള്ള സിസോദിയയുടെ ആരോപണത്തിനാണ് അസം മുഖ്യമന്ത്രി മറുപടി നൽകിയത്. മഹാമാരി വ്യാപന സമയത്ത് തന്റെ ഫോൺകോളുകൾ നിരന്തരമായി നിരസിച്ചയാളാണ് സിസോദിയ. ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന അസം സ്വദേശികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. ഡൽഹിയിലെ മോർച്ചറിയിൽ നിന്നും കൊറോണ മൂലം മരണപ്പെട്ട ഒരു അസം സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാൻ ഏഴ് ദിവസം കാത്തിരിക്കേണ്ടി വന്ന അനുഭവവും തനിക്കുണ്ടായിട്ടുണ്ട്. ഇതൊന്നും തന്നെ മറന്നിട്ടില്ലെന്നും സിസോദിയയോട് അസം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിപിഇ കിറ്റ് സർക്കാരിന് നൽകിയതിൽ ഒരു രൂപ പോലും താൻ ലാഭമുണ്ടാക്കിയിട്ടില്ലെന്നും എല്ലായ്‌പ്പോഴും സുതാര്യമായാണ് താൻ കാര്യങ്ങൾ ചെയ്യാറുള്ളതെന്നും ശർമ്മയുടെ ഭാര്യ റിങ്കു ഭുയാൻ പ്രതികരിച്ചു. കൊറോണ വ്യാപനത്തിന്റെ ആദ്യ ആഴ്ചയിൽ ഒരു പിപിഇ കിറ്റ് പോലും അസമിന് ലഭ്യമായിരുന്നില്ല. തുടർന്നാണ് ഒരു ബിസിനസുകാരനെ താൻ സമീപിച്ചതും ഏറെ പരിശ്രമിച്ച് 1500ഓളം പിപിഇ കിറ്റുകൾ സംഘടിപ്പിച്ച് നൽകിയതും. പിന്നീട് അത് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റിയുടെ ഭാഗമായി കണക്കാക്കാൻ താൻ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അതല്ലാതെ സർക്കാരിന് സൗജന്യമായി എത്തിച്ച പിപിഇ കിറ്റുകളുടെ വിതരണത്തിനിടെ ഒരു പൈസ പോലും താനുണ്ടാക്കിയിട്ടില്ലെന്നും റിങ്കു ഭുയാൻ വ്യക്തമാക്കി.
Comments