തൃശൂർ: ഗുരുവായൂരിലെ പ്രവാസി സ്വർണ വ്യാപാരി ബാലന്റെ വീട്ടിൽ നിന്ന് മോഷണം പോയ 2.5 കിലോ സ്വർണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതി ധർമ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്.
അടുക്കളയ്ക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. ബിസ്കറ്റ് രൂപത്തിലുള്ള ഒരു കിലോ തൂക്കമുള്ള സ്വർണക്കട്ടി, ഒരു കിലോയോളം തൂക്കമുള്ള ഉരുക്കിയ സ്വർണകട്ടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ 100 ഗ്രാം തങ്ക കട്ടി, ബാലന്റെ മകളുടെ 15 പവന്റെ താലിമാല, രണ്ട് നെക്ക്ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്തത്.
ഇതോടൊപ്പം 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. സ്വർണം വിറ്റ് കിട്ടിയ പണമാണിത്. 500-ന്റെ നോട്ടുകെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി. കെ.ജി.സുരേഷ് പറഞ്ഞു. കണ്ടെടുത്ത സ്വർണവും പണവും നാളെ കോടതിയിൽ സമർപ്പിക്കും.
മെയ് 12-നാണ് തമ്പുരാൻപടി ബാലന്റെ വീട്ടിൽ നിന്ന് 371 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാർ സിനിമക്ക് പോയ തക്കം നോക്കി വാതിൽ കുത്തിപൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയായിരുന്നു. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതി ധർമ്മരാജിനെ കഴിഞ്ഞ 29-നാണ് പോലീസ് ചണ്ഡിഗഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരെ മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിനും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്വർണവും പണവും കണ്ടെടുത്തത്. ഇവരെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Comments