ചെന്നൈ: ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ അഴിമതി നടക്കുന്നുവെന്ന് ബിജെപി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകാൻ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്തിയതിലൂടെ സ്റ്റാലിൽ സർക്കാർ വലിയ അഴിമതിയാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പദ്ധതിയിൽ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്തിയതോടെ സംസ്ഥാന ഖജനാവിന് 77 കോടി രൂപയുടെ നഷ്ടമുണ്ടായി. സർക്കാർ നടത്തുന്ന ഏജൻസികളെ അപേക്ഷിച്ച് ഉയർന്ന ചിലവിലാണ് ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിന്റെ ഭാഗമായി അയൺ അടക്കമുള്ള ആരോഗ്യ മിശ്രിതങ്ങൾ നൽകുന്നതെന്ന് ബിജെപി ആരോപിച്ചു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സ്വകാര്യ സ്ഥാപനം നൽകിയ ആരോഗ്യ മിശ്രിതങ്ങൾ നീക്കംചെയ്ത് പകരം തമിഴ്നാട് സർക്കാരിന്റെ സംരംഭമായ ആവിനിന്റെ മിശ്രിതം കിറ്റിൽ ഉൾപ്പെടുത്താൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് കെ അണ്ണാമലൈ ആരോപിച്ചു.
ഇതോടെ സർക്കാരിന് 45 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്വകാര്യ സ്ഥാപനം നൽകിയ ഹെൽത്ത് മിക്സിന്റെ വില ആവിനേക്കാൾ 60 ശതമാനം കൂടുതലാണ്. കൂടാതെ, സ്വകാര്യ സ്ഥാപനം വിതരണം ചെയ്യുന്ന അയൺ മിശ്രിതം സർക്കാർ ഉത്പന്നവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 180 രൂപ കൂടുതലാണ്. ഇത് 32 കോടിയുടെ നഷ്ടവും ഉണ്ടാക്കുന്നുവെന്നും, സർക്കാരിന് ആകെ നഷ്ടം 77 കോടി രൂപയാണെന്നും അണ്ണാമലൈ പറഞ്ഞു. കരാർ സർക്കാർ ഉടമസ്ഥതയിലുള്ള പാൽ സഹകരണ സ്ഥാപനമായ ആവിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments