കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ തോതിലാണ് തട്ടുകടകൾ ഉയർന്നു വരുന്നത്. ഇതിൽ കൂടുതലും തീരദേശ മേഖലകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ വ്യാപകമാകുന്ന തട്ടുകടകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തിലാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുളളവരാണ് തട്ടുകടകൾക്ക് പിന്നിൽ എന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.
തീവ്രവാദ സ്വഭാവമുള്ള സംഘടനയ്‌ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരാണ് പുറത്തുവരുന്നത്. മംഗളൂരുവിൽനിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയിൽ തീരദേശത്തുകൂടി ആഡംബര വണ്ടികൾ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ വഴിയോര തട്ടുകടകളിൽ നിർത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം. ഇതുസംബന്ധിച്ച് മലയാളത്തിലെ പ്രമുഖ മാദ്ധ്യമം വാർത്ത നൽകിയിരുന്നു.
തീരദേശങ്ങളിൽ അപ്രസക്ത മേഖലകളിൽ ഈയിടെയായി കുറെ തട്ടുകടകൾ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് അറിയുന്നത്.
കോവിഡ് കാലത്ത് സേവനത്തിനാണെന്ന രീതിയിൽ ചില ട്രാവലറുകൾ ആംബുലൻസാക്കി സർവീസ് നടത്തിയതിനു പിന്നിലും ആയുധ, പണം കടത്തലായിരുന്നെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് തീരദേശങ്ങളിലുള്ള തട്ടുകടകളിലേക്ക് നിരീക്ഷണത്തിനു വഴിതെളിച്ചത്.
കൊച്ചിയിലെ പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകൾ തീവ്രവാദികൾ താവളമാക്കി മാറ്റുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിനെ കേന്ദ്രീകരിച്ചാണ് വിവരങ്ങൾ പുറത്തുവന്നത്.മാളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരായി എത്തിയവരിൽ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളായ തീവ്രവാദ പ്രവർത്തകർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴിയും,നേരിട്ടും നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം .മാളിലെ ഹൈപ്പർമാർക്കറ്റ് ഇവരുടെ പ്രധാന കേന്ദ്രമാണെന്ന് സൂചനയുണ്ട്.മാൾ ജീവനക്കാരുടെ ഹോസ്റ്റലുകളിലും,പ്രത്യേകം വീടുകളിലുമായാണ് ഇവർ താമസിക്കുന്നത്. പോപ്പുലർഫ്രണ്ടിന്റെ സമരങ്ങളിലും പ്രകടനങ്ങളിലും ഇവിടെ നിന്നാണ് പ്രവർത്തകർ കൂട്ടമായി എത്തുന്നത്.
സിഎഎ,എൻആർസി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവർ എത്തിയിരുന്നു. രാജ്യവിരുദ്ധ സമരങ്ങളിൽ കൊച്ചിയിലെ മാളിൽ നിന്നും വൻ സാന്നിധ്യം ഉണ്ടായത് രഹസ്യാനേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്ന വിവരം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments