ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. റാലിയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുത്തേക്കും. അതേസമയം കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.
കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി റാലിയുടെ ദൃശ്യങ്ങൾ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. വിവിധ ജില്ലകളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. വിദ്വേഷ മുദ്രാവക്യത്തിൽ ഏതെങ്കിലും തരത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസിൽ ഇതുവരെ 31 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിൽ അപേക്ഷ നൽകും .അടുത്ത ദിവസം തന്നെ യഹിയാ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യ ഹർജി കോടതിയിൽ സമർപ്പിക്കുന്നുണ്ട്.
കേസിൽ റിമാൻഡിലായ ആർക്കും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ജാമ്യ ഹർജികളെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്.കേസിൽ ഇനിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ അറസ്റ്റിന് സാദ്ധ്യതയുണ്ട്. കൂടുതൽ സംസ്ഥാന നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Comments