മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താരത്തിനും പിതാവിനുമെതിരെ വധ ഭീഷണി ഉയർന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്നലെയാണ് സൽമാൻ ഖാനെയും പിതാവ് സലീം ഖാനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഇവരുടെ അംഗരക്ഷകർക്ക് ലഭിച്ചത്. ഗായകൻ സിദ്ധു മൂസേ വാലയെ കൊലപ്പെടുത്തിയ കൊടും ക്രിമിനൽ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് ആണ് സുരക്ഷ ശക്തമാക്കാൻ ഉത്തരവിട്ടത്. ഇത് പ്രകാരം സൽമാന്റെ വീട്ടിലും പരിസരത്തും സുരക്ഷ ശക്തമാക്കി. നിലവിലുള്ള അംഗ രക്ഷകർക്ക് പുറമേ പോലീസും അദ്ദേഹത്തിന് സുരക്ഷ ഒരുക്കും.
ഇന്നലെ രാവിലെയാണ് വധ ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് സൽമാൻ ഖാന്റെ അംഗരക്ഷകർക്ക് ലഭിച്ചത്. ബാന്ദ്രാ ബസ്റ്റാന്റിന് സമീപത്തെ മൈതാനത്തിലുള്ള ബെഞ്ചിൽ നിന്നായിരുന്നു കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂസേ വാലയ്ക്കുണ്ടായ അതേ അനുഭവം നിങ്ങൾക്കും ഉണ്ടാകുമെന്നായിരുന്നു കത്തിലെ ഭീഷണി.
Comments