ഡൽഹി: പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ പാകിസ്താൻ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്ക് പരിശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. അപകടകരമായ കുപ്രചാരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. എല്ലാ മതങ്ങൾക്കും ഉന്നതമായ ആദരം നൽകുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ന്യൂനപക്ഷാവകാശത്തിന് വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനകൾക്ക് മറുപടിയായി അരിന്ദം ബഗ്ചി പറഞ്ഞു. പാകിസ്താനിൽ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അഹമ്മദീയരും നേരിടുന്ന നിരന്തരമായ പീഡനങ്ങൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. മതഭ്രാന്തന്മാരെ മഹത്വവത്കരിച്ച് അവർക്കായി സ്മാരകങ്ങൾ പണിയുന്ന രാജ്യമാണ് പാകിസ്താൻ.
ബാലിശമായ പരാമർശങ്ങൾ നടത്തി ഇന്ത്യയിലെ മതസൗഹാർദ്ദം തകർക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും അത് വിലപ്പോകുന്ന സാഹചര്യം ഉണ്ടാകാൻ പോകുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Comments