രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ പ്രോജക്ടായ അഹമ്മദാബാദ്-മുംബൈ പദ്ധതിയ്ക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞതായി നിർവഹണ ഏജൻസിയായ എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി. ഗുജറാത്തിലെ സൂറത്ത്, നവസാരി ജില്ലകളിലെ പദ്ധതിയുടെ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തു.
സംസ്ഥാനത്ത് സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ആദ്യ ട്രെയിൻ 2026ൽ ഓടിത്തുടങ്ങുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള 508 കിലോമീറ്റർ യാത്ര 2 മണിക്കൂർ 58 മിനിറ്റിനുള്ളിൽ മറികടക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ യാത്രാ സമയം ആറ് മണിക്കൂറിൽ കൂടുതലാണ്. പദ്ധതിക്ക് ആവശ്യമായ 1,396 ഹെക്ടർ ഭൂമിയിൽ 1,260.76 ഹെക്ടർ അഥവാ 90.31 ശതമാനം ജൂൺ 5 വരെ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) ആണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിൽ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 98.79 ശതമാനം ഏറ്റെടുത്തു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇത് 71.49 ശതമാനം ആണ്. ദാദ്ര ആൻഡ് നാഗർ ഹവേലിയെ ഉൾക്കൊള്ളുന്ന സ്ട്രെച്ചിന് ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. വൽസാദ്, നവസാരി, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, ഖേദ, അഹമ്മദാബാദ് എന്നീ എട്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും അതായത് 954.28 ഹെക്ടർ ഗുജറാത്തിലാണ്. ഇതിൽ 942.72 ഹെക്ടർ ഏറ്റെടുത്തതായി എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു.
മഹാരാഷ്ട്രയിൽ, പദ്ധതിക്ക് മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ 433.82 ഹെക്ടർ ഭൂമി ആവശ്യമാണ. അതിൽ 310.14 ഹെക്ടർ ഇതുവരെ ഏറ്റെടുത്തു. ദാദ്രയും നാഗർ ഹവേലിയും ഉൾക്കൊള്ളുന്ന പദ്ധതിക്കായി 7.90 ഹെക്ടർ സ്ഥലവും ഏറ്റെടുത്തതായി ഏജൻസി അറിയിച്ചു. ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി എട്ട് സ്റ്റേഷനുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്, കൂടാതെ സംസ്ഥാനത്തെ 352 കിലോമീറ്റർ റൂട്ടിലും ദാദ്ര-നാഗർ ഹവേലിയിലും നിർമ്മാണത്തിന് 100 ശതമാനം കരാറുകൾ നൽകിയിട്ടുണ്ട്.
അതിവേഗ റെയിൽവേ സ്റ്റേഷൻ, മെട്രോ, ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബിആർടി) സംവിധാനം, ഇന്ത്യൻ റെയിൽവേയുടെ രണ്ട് സ്റ്റേഷനുകൾ എന്നിവ സംയോജിപ്പിച്ച് സബർമതിയിലെ പാസഞ്ചർ ടെർമിനൽ ഹബ് ഈ വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്തിൽ എട്ടും മഹാരാഷ്ട്രയിൽ നാലും ഉൾപ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിനിന്റെ പാതയിൽ ഉണ്ടാവുക.
അഹമ്മദാബാദിലെ സബർമതിയിലാണ് ഇതിന്റെ പ്രവർത്തന നിയന്ത്രണ കേന്ദ്രം. ഗുജറാത്തിലെ സൂറത്തിലും സബർമതിയിലും മഹാരാഷ്ട്രയിലെ താനെയിലുമാണ് മൂന്ന് ഡിപ്പോകൾ ഉണ്ടാവുക.
ഒരു ജാപ്പനീസ് ഏജൻസിയിൽ നിന്ന് 88,000 കോടി രൂപ സോഫ്റ്റ് ലോൺ സ്വീകരിച്ച പദ്ധതിയുടെ തറക്കല്ലിടൽ 2017 സെപ്റ്റംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നിർവഹിച്ചു. 1.10 ലക്ഷം കോടി രൂപയുടെ പദ്ധതി 2022 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കലിൽ തടസ്സങ്ങൾ നേരിട്ടത് കാരണം വൈകുകയായിരുന്നു.
Comments