ലക്നൗ: മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തർക്കം.പ്രശ്നം പരിഹരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുകയാണ് പോലീസ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗഢിലാണ് സംഭവം. അഹമ്മദ്ഗഢ് ഗ്രാമത്തിലുള്ള ചന്ദ്രപാൽ കശ്യപും സത്പീർ സിംഗും തമ്മിലാണ് പോത്തിനെ ചൊല്ലി തർക്കം.
2020 ഓഗസ്റ്റ് 25 ന് ചന്ദ്രപാൽ കശ്യപിന്റെ തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് നവംബറിൽ സഹൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ നിന്ന് ഇയാൾ തന്റെ പോത്തിനെ കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ പോത്ത് തന്റേതാണെന്ന് പറഞ്ഞ് സത്ബീർ സിംഗും രംഗത്തെത്തിയതോടെ സംഗതി കുഴഞ്ഞുമറിയുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ഷാംലി എസ്പി പോ്ത്തിന്റെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിടുകയായിരുന്നു. നഷ്ടപ്പെട്ട പോത്തിന്റെ അമ്മയായ എരുമയുടേയും സഹൻപൂരിൽ നിന്ന് കണ്ടെത്തിയ പോത്തിന്റെയും ഡിഎൻഎയാണ് പരിശോധിക്കുന്നത്. ഗുജറാത്തിലോ ഡൽഹിയിലോ വെച്ചായിരിക്കും പോത്തിന്റെ ഡിഎൻഎ പരിശോധന.
അതേസമയം പോത്ത് തന്റേതാണെന്നും, അത് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ കയ്യിലുണ്ടെന്നും ചന്ദ്രപാൽ കശ്യപ് വ്യക്തമാക്കി. പോത്ത് തന്നെ തിരിച്ചറിഞ്ഞെന്നും തന്റെ അടുക്കലേക്ക് വരാൻ ശ്രമിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു. എന്തായാലും ഡിഎൻഎ പരിശോധനയിലൂടെ സത്യം തിരിച്ചറിയാമെന്ന വിശ്വാസത്തിലാണ് പോലീസ്.
Comments