കാബൂൾ: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പരാമർശം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് എമിറേറ്റ് തള്ളിക്കളയുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുജാഹിദിന്റെ പ്രതികരണം.
ഇസ്ലാമിനെ അപമാനിക്കാൻ മതഭ്രാന്തരെ അനുവദിക്കരുതെന്നും മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുതെന്നും താലിബാൻ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. നൂപുർ ശർമ്മയുടെ പരാമർശം തള്ളിക്കളയുന്നതായി ഷെരീഫും ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം നൂപുർ ശർമ്മയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രാരംഭ നടപടി എന്ന നിലയിൽ ബിജെപി അവരെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാൽ വിവാദ പരാമർശത്തിന്റെ പേരിൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ ശക്തിപ്രാപിക്കുന്നത് കേന്ദ്ര സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കാൻപൂരിൽ വർഗീയ ലഹളക്ക് പദ്ധതിയിട്ടവർക്കെതിരെ ശക്തമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട് പോകുകയാണ്.
അതേസമയം പ്രവാചക വിവാദത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്ലാമിക രാജ്യമായ മാലിദ്വീപ് രംഗത്തെത്തിയത് വിമർശകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്നലെ മാലിദ്വീപ് പാർലമെന്റിൽ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു. 43 അംഗങ്ങളിൽ 33 പേരും ഇന്ത്യൻ സർക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 10 പേർ മാത്രമാണ് എതിർത്തത്.
Comments