ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി നിയമനത്തിനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. ഇതിനായി സർക്കാർ, കര/നാവിക/വ്യോമസേന നിയമങ്ങൾ പരിഷ്കരിച്ചു. ലെഫ്റ്റ്നന്റ് ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരെയും ഇനി മുതൽ സിഡിഎസ് ആയി നിയമിക്കാം. ത്രീ സ്റ്റാർ/ ഫോർ സ്റ്റാർ പദവികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയും പദവിയിലേക്ക് പരിഗണിക്കാം. ഉദ്യോഗസ്ഥർ നിശ്ചിത പ്രായപരിധിക്കുള്ളിൽ നിൽക്കുന്നവർ ആയിരിക്കണം.
സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സിഡിഎസിന്റെ ചുമതലയാണ്.
മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ആയിരുന്നു ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി. തമിഴ്നാട്ടിൽ നടന്ന സൈനിക ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം വീരമൃത്യു വരിക്കുകയായിരുന്നു.
മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയെ സംയുക്ത സൈനിക മേധാവി പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രസ്തുത പദവിയിലേക്ക് ഉടൻ നിയമനം നടന്നേക്കാമെന്ന സൂചനയാണ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചതിലൂടെ കേന്ദ്ര സർക്കാർ നൽകുന്നത് എന്നാണ് സൂചന.
Comments