മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെയായിരുന്നു യുവമോർച്ചയുടെ മാർച്ച്.
പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. റോഡ് ബ്ലോക്ക് ചെയ്തും യുവമോർച്ച പ്രതിഷേധം നടത്തി. മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് യുവമോർച്ച പ്രവർത്തകരുടെ ആവശ്യം. തുടർന്ന് പിണറായി വിജയന്റെ കോലവും കത്തിച്ചു.
യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യുമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ബിരിയാണി ചെമ്പുമായി വേറിട്ട രീതിയിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ, പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി ചാർജ്ജ് നടത്തി, ജലപീരങ്കിയും പ്രയോഗിച്ചു.
Comments