തിരുവനന്തപുരം : ആർഡിഒ കോടതിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 139 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പുതിയ കണ്ടെത്തൽ. ഇന്നലെ നടത്തിയ പരിശോധനയിലാണ് 67 പവൻ കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. നേരത്തെ 72 പവൻ നഷ്ടപ്പെട്ടു എന്നാണ് കരുതിയിരുന്നത്.
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം പ്രത്യേക വിജിലൻസ് സംഘത്തെ ഏൽപ്പിക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് പേരൂർക്കട പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. നിലവിൽ നടക്കുന്ന അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പിന്നീട് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരെന്നും കമ്മീഷണർ ജനം ടിവി യോട് പറഞ്ഞു.
അതേസമയം ലോക്കറിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം മുൻ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് നടത്താനും തീരുമാനമായി. തൊണ്ടിമുതലുകൾ മോഷണംപോയ സംഭവത്തിൽ റെക്കോർഡുകളുടെ സൂക്ഷിപ്പ് ചുമതല ഉണ്ടായിരുന്ന സീനിയർ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കി. 2010 മുതൽ 2019 വരെയുള്ള കാലയളവിലെ തൊണ്ടിമുതലുകളിൽ നിന്നാണ് 72 പവന് സ്വർണം നഷ്ടപ്പെട്ടത്. ഈ കാലയളവിൽ ഇവിടെ ജോലി ചെയ്ത മുഴുവൻ ജീവനക്കാരെയും സൂപ്രണ്ടുമാരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.
അതേസമയം തൊണ്ടിമുതലായി ആഭരണങ്ങൾ കാണാതായ സംഭവം നടന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ രണ്ടുവർഷം മുമ്പ് അക്കൗണ്ട് ജനറൽ ഓഡിറ്റ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയില്ല. അന്ന് ലോക്കർ പരിശോധിക്കാതെ രജിസ്റ്റർ പരിശോധിച്ചാണ് ഓഡിറ്റ് നടത്തിയതെന്നാണ് വിവരം.
മോഷ്ടിച്ച സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം കൊണ്ടുവന്ന് വെച്ചതായും വിവരമുണ്ട്. വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിന് പിന്നിൽ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അവരുടെ സഹായത്തോടെ പുറത്തു നിന്നുള്ളവരോ ആകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരം ഉണ്ടാവാത്ത സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടില്ല.
Comments