ലണ്ടൻ: യുവേഫാ നേഷൻസ് ലീഗിൽ ജർമ്മനി ഇംഗ്ലണ്ട് മത്സരം സമനിലയിൽ. രണ്ടാം മത്സരത്തിൽ റൊമാനിയ തോറ്റപ്പോൾ ഇറ്റലി ഹംഗറിക്കെതിരെ വിജയിച്ചു.
ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ രണ്ടാം പകുതിയിലാണ് ഇരുടീമുകളും ഓരോ ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞത്. ജർമ്മനിയാണ് ആദ്യം ലീഡ് നേടിയത്. 50-ാം മിനിറ്റിൽ ജോനാസ് ബോഫ്മാനാണ് ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിൽ തോൽവി ഒഴിവാക്കി ഇംഗ്ലണ്ടിനായി നായകൻ ഹാരീ കെയിൻ ഗോൾ മടക്കി. 88-ാം മിനിറ്റിൽ ഹാരീകെയിൻ പെനാൽറ്റി മുതലാക്കി സമനില പിടിച്ചു. ഒപ്പം രാജ്യത്തിനായി തന്റെ 50-ാം ഗോളും പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ ഇറ്റലി ഹംഗറിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി ജയിച്ചത്. 30-ാം മിനിറ്റിൽ നിക്കോളോ ബാരേല്ലയും 45-ാം മിനിറ്റിൽ ലോറെൻസോ പെല്ലെഗ്രിനിയുമാണ് ഇറ്റലിക്കായി ഗോളുകൾ നേടിയത്. ഹംഗറിക്ക് സെൽഫ് ഗോൾ സമ്മാനിച്ചുകൊണ്ടുള്ള അബദ്ധവും ഇതിനിടെ സംഭവിച്ചു. ഗിയാൻലൂക്ക മാൻസീനിയുടെ ഗോളാണ് സ്വന്തംവലയിൽ വീണത്.
മറ്റ് മത്സരങ്ങളിൽ റൊമാനിയയെ ബോസ്‌നിയ ഒരു ഗോളിനും മോണ്ടിനീഗ്രോയെ ഫിൻലാന്റ് രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു.
Comments