ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയിൽ ഇളവ് നൽകുന്നത് അഭികാമ്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഇത്തരത്തിൽ നികുതിയിൽ ഇളവ് നൽകുന്നത് പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിപണിയിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മെയ് 21ന് പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 8 രൂപയും ഡീസലിന്റേത് ലിറ്ററിന് 6 രൂപയും കുറച്ചിരുന്നു. സംസ്ഥാനങ്ങളോടും ആനുപാതികമായി നികുതി കുറയ്‌ക്കാൻ അന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
കേന്ദ്ര സർക്കാർ നികുതി കുറച്ചതിന്റെ ഫലമായി സാധാരണക്കാർക്ക് വലിയ തോതിൽ വിലക്കയറ്റത്തിൽ നിന്നും ആശ്വാസം ലഭിച്ചതായി കണക്കുകളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും മൂല്യവർദ്ധിത നികുതി കുറയ്‌ക്കുന്നത് നന്നായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ അഭിപ്രായപ്പെട്ടത്. ഇതിന് മുൻപും കേന്ദ്രസർക്കാർ പെട്രോൾ- ഡീസൽ നികുതിയിൽ ഇളവ് നൽകിയിരുന്നു. അന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആനുപാതികമായി നികുതിയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഒരിക്കൽ പോലും നികുതി കുറയ്‌ക്കാൻ തയ്യാറായിരുന്നില്ല.
Comments