കൊച്ചി: ഇന്നത്തെ ജാർഖണ്ഡിൽ റാഞ്ചിക്ക് സമീപം ഉലിഹത്തിൽ 1875 നവംബർ മാസം പതിനഞ്ചാം തിയതിയാണ് വനവാസി ഗോത്ര സമൂഹമായ ‘മുണ്ഡ’ വിഭാഗത്തിൽ ‘ബിർസ മുണ്ഡ’ ജനിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അവസാനിച്ച ജീവിതത്തിനിടയിൽ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളിൽ അദ്ദേഹം രചിച്ച് ചേർത്തു, നമ്മൾ അധികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാൻ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിർസ മുണ്ഡ. 1900 റാഞ്ചി ജയിലിൽ വച്ച് ജൂൺ 9ന് ബിർസ മുണ്ഡ ധീരബലിദാനം വരിച്ചു.
തന്റെ ജീവിതം കൊണ്ടു ചരിത്രത്തിൽ ഇടം നേടിയ ഒരു വനവാസി നേതാവ്. ബ്രിട്ടീഷു കാരന്റെ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് അവർക്കെതിരെ പടപൊരുതി സ്വന്തം ജീവൻ ബലിയർപ്പിച്ചിച്ച ഒരു ദേശാഭിമാനി. ജാർഖണ്ഡിലെ വനാന്തരങ്ങളിൽ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ബിർസ മുണ്ഡ. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജന്മിത്വ ത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ പോരാളിയായ ബിർസ മുണ്ഡയുടേതാണ് അത്.
1882 ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിൻതുടർന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേ ക്കുമായി ഇല്ലായ്മ ചെയ്യാൻ പ്രാപ്തമായിരുന്ന നിയമം. 1894 ൽ ആണ് ബിർസയുടെ നേതൃത്വ ത്തിൽ വനനിയമത്തെ എതിർത്ത് ഗോത്ര ജനങ്ങൾ ചെറുത്തുനിൽപ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സിലായിരുന്നു.
വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുൻപിൽ ഇന്നത്തെ ജാർഖണ്ഡ്, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങൾ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിർസ മുണ്ഡ തന്റെ ഗറില്ലാ പോരാട്ട വീര്യം പ്രകടിപ്പിച്ചു. ഇതിനിടയിൽ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.
ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർഗ്നിയർ അധികാർ എന്ന നോവൽ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിർസ മുണ്ഡ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.
1900 മാർച്ചിൽ ചക്രധാരാപൂർ ജംങ്കോപായ് വനത്തിൽ വച്ച് ബിർസ മുണ്ഡ അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലിൽ വച്ച് ജൂൺ 9ന് ബിർസ മുണ്ഡ മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും ബിർസ മുണ്ഡ യഥാർത്ഥത്തിൽ വധിക്കപ്പെടുകയായിരുന്നു. ആ ധീര ദേശാഭിമാനിക്ക് ഉചിതമായ സ്മാരകവും പഠന കേന്ദ്രവും പ്രതിമയും സ്ഥാപിച്ചാണ് നരേന്ദ്രമോദി സർക്കാർ ഗോത്രവിഭാഗത്തിനെ ഇന്ത്യൻ ജനതയുടെ നന്ദി അറിയിച്ചത്.
Comments