ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ. രവിലെയോടെ കശ്മീരിലെ അർനിയ മേഖലയിലാണ് പാകിസ്താൻ ഭാഗത്തു നിന്നും ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തു.
അർണിയയിലെ ആർഎസ് പുരയിലാണ് അന്താരാഷ്ട്ര അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ഇതിന്റെ ശബ്ദം മേഖലയിൽ പട്രോളിംഗ് നടക്കുകയായിരുന്ന ബിഎസ്എഫ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രോൺ കണ്ടെത്തി. ഉടനെ വെടിയുതിർത്ത് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തന്നെ തിരികെ പോയി.
എട്ട് റൗണ്ടോളം വെടിയുതിർത്ത ശേഷമാണ് ഡ്രോൺ തിരികെ പോയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. ആയുധങ്ങളോ മയക്കുമരുന്നോ ആയി എത്തിയ ഡ്രോൺ ആകാം ഇതെന്നാണ് ബിഎസ്എഫിന്റെ നിഗമനം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡ്രോൺ അയച്ച് പാകിസ്താൻ പ്രകോപനം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇന്നലെ പാകിസ്താനിൽ നിന്നും ലഹരിവസ്തുക്കളുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം ടിഫിൻ ബോക്സുകളിലാക്കി രാജ്യത്തേക്ക് ഐഇഡി കടത്താനുള്ള ശ്രമവും ബിഎസ്എഫ് തകർത്തിരുന്നു.
അടുത്തിടെ നിരവധി തവണയാണ് അതിർത്തി കടന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും എത്തിയത്.
Comments