കൊൽക്കത്ത: കംബോഡിയക്കെതിരെ ഇരട്ട ഗോളുകളോടെ ടീമിനെ വിജയിപ്പിച്ച സുനിൽ ഛേത്രിക്ക് ആവേശമില്ല. തന്റെ ടീം പല മേഖലയിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇന്നലത്തെ മത്സരത്തിലും ഇതിലും നന്നായി കളിക്കാമായിരുന്നുവെന്നുമാണ് സുനിൽ ഛേത്രിയുടെ വിലയിരുത്തൽ.
ജയത്തോടെ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ജയം കുറേക്കൂടി ആധികാരികമാക്കാമായിരുന്നു. യോഗ്യതാ മത്സരം കളിക്കുമ്പോൾ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കണം. മത്സരം ഒട്ടും എളുപ്പമായിരുന്നില്ല. മൈതാനത്തെ ഈർപ്പം പന്തുമായി മുന്നേറുമ്പോൾ തടസ്സമായെന്നും ഛേത്രി പറഞ്ഞു. കംബോഡിയയെ തോൽപ്പിച്ച ഇന്ത്യയുടെ രണ്ടാം മത്സരം 11-ാം തിയതി ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.
13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഛേത്രി ആദ്യം വലയിലെത്തിച്ചത്. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ മികച്ച ഹെഡ്ഡറിലൂടെയാണ് ഛേത്രി ടീമിന് രണ്ടാം ഗോളും നൽകിയത്.
കളിയുടെ ആദ്യ നിമിഷം മുതലേ ഇന്ത്യൻ നിര ആക്രമിച്ചാണ് കളിച്ചത്. ലിസ്റ്റണും റോഷൻ സിംഗും രണ്ടു തവണ കംബോഡിയൻ പോസ്റ്റിന് നേരെ പന്തുപായിച്ചെങ്കിലും ഗോളായില്ല. മൂന്നാം മിനിറ്റിൽ സന്തോഷ് ജിങ്കാൻ കംബോഡിയയുടെ ചാൻപോലിനെ ബോക്‌സിന് പുറത്ത് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് പക്ഷെ ഗോളായില്ല.
2023ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ തന്റെ ഫുട്‌ബോൾ ജീവിതത്തിലെ അവസാന വർഷമാണിതെന്ന് പ്രഖ്യാപിച്ച സീനിയർ താരം ഛേത്രി തന്നെ ഗോളുകൾ അടിച്ചുകൂട്ടു ന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
അന്താരാഷ്‌ട്ര ഫുട്‌ബോളിൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കുമൊപ്പം സ്വന്തം രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരങ്ങളിൽ ആറാമനായി നിൽക്കുന്ന താരമാണ് ഛേത്രി. 2022 മെയ് 28ന് ഗോൾ നേട്ടത്തിൽ മെസ്സിയ്‌ക്കൊപ്പമായിരുന്നു ഛേത്രി.
2002 മോഹൻ ബഗാന് വേണ്ടിയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് സന്തോഷ് ട്രോഫിയുടെ 59-ാം സീസണിൽ ഡൽഹിക്കായിട്ടാണ് ആദ്യമായി ഇറങ്ങിയത്. 2004ൽ അണ്ടർ-20 ദേശീയ ടീമിലെത്തിയ ഛേത്രി 2005 മുതൽ ഇന്ത്യൻ സീനിയർ ടീമിന്റെ അവിഭാജ്യഘടകമാണ്. 127 മത്സരങ്ങളിലായി ഇതുവരെ 82 ഗോളുകളാണ് നേടിയിട്ടുള്ളത്.
Comments