ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രിയുടെ വിവാദപരാമർശം. രക്ഷിതാക്കൾ കൂടുതൽ സമയവും മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികൾ ചീത്തയാകുന്നതെന്നാണ് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമൂദ് അലി അഭിപ്രായപ്പെട്ടത്.ബലാത്സംഗക്കേസിൽ ആഭ്യന്തരമന്ത്രിയുടെ ചെറുമകനടക്കം സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ഈ വിവാദ പരാമർശം.
കുട്ടികളെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാ രക്ഷിതാക്കളോടും തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടരീതിയിൽ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മൂദ് അലി അഭ്യർഥിക്കുകയും ചെയ്തു. കുട്ടികൾ തോന്നിയതുപോലെ അലഞ്ഞു നടന്നാൽ അവരെ നിയന്ത്രിക്കാൻ പ്രയാസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബലാത്സംഗത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്.
കഴിഞ്ഞദിവസം ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു പ്രായപൂർത്തിയാകാത്ത ആളാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പ്രായപൂർത്തിയാകാത്തവർ അടക്കം ആറ് പ്രതികൾ അറസ്റ്റിലായിരുന്നു. പോക്സോ നിയമപ്രകാരവും മാന്യത ലംഘിച്ചതിനും ക്രിമിനൽ ആക്രമണത്തിനും ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് 28 നാണ് ഹൈദരാബാദിലെ പബ്ബിൽ ശനിയാഴ്ച സുഹൃത്തിനൊപ്പം പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിന്ന പെൺകുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രതികൾ കാറിൽ കയറ്റിയത്. തുടർന്ന് ആളൊഴിഞ്ഞ ജൂബിലി ഹിൽസ്സിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
Comments