ന്യൂഡൽഹി: ഇന്ത്യ- ഇറാൻ വിദേശകാര്യ മന്ത്രിതല ചർച്ചയിൽ പ്രവാചകനുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ട്വീറ്റുകളും കമന്റുകളും ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ഇന്ത്യയിലെ ചില രാഷ്‌ട്രീയ നേതാക്കൾ നടത്തിയ പ്രവാചകനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. പ്രവാചകൻ മുഹമ്മദിനോടുള്ള ആദരവ് ഇന്ത്യാ ഗവണ്മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുക എന്നതാണ് സർക്കാർ നയം എന്ന് ഡോവൽ ഉറപ്പ് നൽകിയതായും ഇറാന്റെ ഭാഗത്ത് നിന്നും പ്രസ്താവന വന്നിരുന്നു.
എന്നാൽ ഇക്കാര്യങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഉയർന്ന ചുമതല വഹിക്കുന്നവർ തമ്മിൽ നടത്തുന്ന അനൗപചാരിക സംഭാഷണങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടായി കാണാൻ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വിശദീകരിച്ചു. ഇതോടെ വിവാദ പ്രസ്താവന ഇറാനുമായി ബന്ധപ്പെട്ട അംഗീകൃത ഹാൻഡിലുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
Comments