ശ്രീനഗർ : പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മയുടെ തല വെട്ടാൻ ആഹ്വാനം ചെയ്ത മുസ്ലീം പുരോഹിതനെതിരെ കശ്മീർ പോലീസ് കേസെടുത്തു. വിദ്വേഷപരമായ പരാമർശം നടത്തിയതിനാണ് കേസ്.
നൂപുർ ശർമ്മയുടെ തല വെട്ടാനാണ് പുരോഹിതൻ ആഹ്വാനം ചെയ്തത് .സംഭവത്തിന്റെ വീഡിയോയിൽ, ആദിൽ ഗഫൂർ ഗനായ് ഒരു പള്ളിയിൽ നിന്ന് സംസാരിക്കുന്നതും, ഭദെർവാ പട്ടണത്തിൽ തനിക്ക് താഴെയുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതും കാണാം.
ഹിന്ദുക്കളെ ‘ഗോമൂത്രം കുടിക്കുന്നവർ’ എന്നും ‘ചാണകം തിന്നുന്നവർ’ എന്നും ഇയാൾ വിളിച്ചിരുന്നതായി പോലീസും വ്യക്തമാക്കി.ഭദെർവാ പോലീസ് സ്റ്റേഷനിൽ ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പോലീസ് അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു ടെലിവിഷൻ ചർച്ചയിൽ നുപുർ ശർമ്മ നടത്തിയ പരാമർശമാണ് മതമൗലിക വാദികൾ വിവാദമാക്കിയത്. കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും ഈ പ്രതിഷേധങ്ങളെ തിരിച്ചുവിടാനും മതമൗലിക വാദികൾ ശ്രമിച്ചിരുന്നു. പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നുപുർ ശർമ്മയെ വക്താവ് സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു.
Comments