ഗുവാഹത്തി: പോപ്പുലർ ഫ്രണ്ടിന്റെ അൽഖ്വായ്ദ ബന്ധം പുറത്ത്. അൽഖ്വായ്ദയുടെ ബംഗ്ലാദേശി വിഭാഗമായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ പ്രവർത്തനങ്ങൾ അസമിൽ ഏകോപിപ്പിക്കുന്നത് മുഴുവൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ഭാരവാഹികളാണെന്ന് അസം പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അസമിലെ ബാർപേട്ട, ബോൺഗായ്ഗാവ് ജില്ലകളിൽ നിന്നായി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 16 ഭീകരരെ പോലീസ് പിടികൂടിയിരുന്നു. ത്രിപുരയിൽ നിന്നും 4 ഭീകരരെയും അസം, ത്രിപുര പോലീസിന്റെ സംയുക്ത സംഘം പിടികൂടിയിരുന്നു.
അൻസാറുള്ള ബംഗ്ലാ ടീമിന്റെ ഭീകരനായ മൊഖീബുൾ ഹുസൈനെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ ബാർപേട്ട ജില്ലാ പ്രസിഡന്റായിരുന്നു എന്ന് വ്യക്തമായിരുന്നു. പിന്നീട് സംഘടനയിൽ നിന്നും രാജി വെച്ച് ഇയാൾ മുഴുവൻ സമയ ഭീകരപ്രവർത്തകനായി മാറുകയായിരുന്നു. ബംഗ്ലാദേശി ഭീകരനായ മെഹ്ദി ഹസനാണ് ഇയാൾക്ക് പരിശീലനം നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അൻസാറുൾ ബംഗ്ലാ ടീമിൽ ചേരുന്നതിന് മുൻപ് മൊഖീബുൾ ഹുസൈൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് അസം ജില്ലാ ജനറൽ സെക്രട്ടറി റബിയുൾ ഹുസൈൻ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കുന്നു. അസമിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ് നിലവിൽ എൻ ഐ എ ആണ് അന്വേഷിക്കുന്നത്.
Comments