ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 3 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, നടനും പൊതുപ്രവർത്തകനുമായ ജഗ്ഗേഷ്, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ലെഹർ സിംഗ് സിരോയ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥികൾ.
കോൺഗ്രസ് സ്ഥാനാർത്ഥി ജയ്റാം രമേശും കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും അധികം വോട്ട് ലഭിച്ചതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നുള്ളവരും സഹായിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ജെഡിഎസ് സ്ഥാനാർത്ഥി ഡി കൂപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. ജെഡിഎസ് കോൺഗ്രസിന്റെ പിന്തുണ തേടിയിരുന്നുവെങ്കിലും ലഭിക്കാതിരുന്നത് തിരിച്ചടിയായി. മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിലേക്കും ഉത്തർ പ്രദേശിലെ 11 സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 6 സീറ്റുകളിലേക്കും ബിഹാറിലെ 5 സീറ്റുകളിലേക്കും ആന്ധ്രാ പ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും 4 വീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Comments