കോട്ടയം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. കോട്ടയത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോട്ടയം നഗരത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
നാട്ടകം ഗസ്റ്റ് ഹൗസിലും കെജിഒ സമ്മേളനം നടക്കുന്ന മാമൻ മാപ്പിള ഹാളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിപാടിക്ക് പ്രവേശന പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കും പാസ് വേണം. പരിപാടിക്ക് എത്തുന്നവരും മാദ്ധ്യമപ്രവർത്തകരും ഒരു മണിക്കൂർ മുൻപ് ഹാളിൽ കയറണം. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനാണ് പരിപാടിയുടെ സംഘാടകർ.
മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ചയായ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചത്
Comments