കോട്ടയം : മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം.മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരിൽ കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകർക്ക് സമ്മേളന നഗരയിൽ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്തതും മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറത്തിലുള്ള മാസ്‌ക് അഴിപ്പിച്ചതും വിവാദമായിരുന്നു.
ജോലി ചെയ്യുന്ന മാദ്ധ്യസ്ഥാപനങ്ങൾക്കായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യം നിർവ്വഹിക്കാനായി എത്തുന്ന മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. പോലീസിന്റെ ഇത്തരം കിരാത നടപടികളിൽ യൂണിയൻ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം നടപടികളിൽ നിന്നും പോലീസിനെ പിന്തിരിപ്പിക്കുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിൻ തോമസ് പണിക്കരും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന പേരിൽ പോലീസ് നടത്തുന്ന അതീവ സുരക്ഷാ നാടകങ്ങളിൽ ബുദ്ധിമുട്ടുകയാണ് സാധരണക്കാർ.മുഖ്യമന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിക്കുന്നത് തടയാൻ പഠിച്ച പണിപതിനെട്ടും നോക്കുകയായിരുന്നു പോലീസുകാർ.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുടനീളം വിചിത്രമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് പോലും വേദിയിലേക്ക് വിലക്ക് ഏർപ്പെടുത്തി. ഇതിന് പിന്നാലെയാണ് കറുത്തവസ്ത്രം ധരിച്ചെന്ന പേരിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെയും പോലീസ് പിടികൂടി. സർക്കാരിന്റെ ഈ നടപടിയിൽ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഒട്ടാകെ നടക്കുന്നത്.
Comments