ലഖ്നൗ: ഉത്തർ പ്രദേശിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം വ്യാപകമായി അക്രമം അഴിച്ചുവിട്ട കലാപകാരികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി അധികൃതർ. എല്ലാ വെള്ളിയാഴ്ചകൾക്കും ശേഷം ശനിയാഴ്ച വരാറുണ്ട്, അത് എല്ലാവർക്കും ഓർമ്മ വേണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വീറ്റ് ചെയ്തു. ബുൾഡോസറിന്റെ ചിത്രം ഉൾപ്പെടുത്തിയാണ് മൃത്യുഞ്ജയ് കുമാറിന്റെ ട്വീറ്റ്.
‘വെള്ളിയാഴ്ച കല്ലേറ് ദിനമെങ്കിൽ ശനിയാഴ്ച ബുൾഡോസർ ദിനമാക്കാം‘. ഇതായിരുന്നു ഹരിയാന ബിജെപി ഐടി വിഭാഗം മേധാവി അരുൺ യാദവിന്റെ ട്വീറ്റ്.
രാഷ്‌ട്രീയ പ്രസ്താവനകളുടെ പേരിൽ ഡൽഹിയിലും ജാർഖണ്ഡിലും ബംഗാളിലും ഉത്തർ പ്രദേശിലും വ്യാപക അക്രമങ്ങൾ അരങ്ങേറിയ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമം നടത്തിയ സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്യാത്ത ആരും ശിക്ഷിക്കപ്പെടില്ല. എന്നാൽ കുറ്റം ചെയ്ത ഒരാൾ പോലും രക്ഷപ്പെടില്ലെന്ന് യോഗി മുന്നറിയിപ്പ് നൽകിയിരുന്നു.
യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കലാപകാരികളെ കൂട്ടത്തോടെ കസ്റ്റഡിയിൽ എടുത്തിരുന്നു. അനധികൃത നിർമ്മാണം നടത്തിയവരുടെ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി വേഗത്തിലാക്കാൻ തദ്ദേശ ഭരണകൂടങ്ങളും നടപടികൾ സ്വീകരിച്ചിരുന്നു.
Comments