ഗുവഹാട്ടി :നഷ്ടപ്പെട്ട കുഞ്ഞിനെ കോടതിയുടെ ഇടപെടൽമൂലം അമ്മയ്ക്ക് തിരികെ ലഭിച്ചു. മൂന്ന് വർഷം മുമ്പ് നഷ്ടപ്പെട്ട കുഞ്ഞിനെയാണ് തിരികെ ലഭിച്ചത്. അസമിലെ ബർപേട്ട സ്വദേശിനിയ്ക്ക് മകനെ നഷ്ടമായത് ആശുപത്രി അധികൃതർക്കുണ്ടായ ആശയക്കുഴപ്പത്തിലാണ് ഇവർക്കൊപ്പം അതേ ആശുപത്രിയിൽ പ്രസവിച്ച മറ്റൊരു യുവതിയുടെ കുഞ്ഞാണെന്ന് കരുതി നവജാതശിശുവിനെ മാറിനൽകുകയായിരുന്നു.കുഞ്ഞിനെ മാറി ലഭിച്ച യുവതിയുടെ കുട്ടി പ്രസവത്തിൽ മരിച്ചിരുന്നു.
മൂന്ന് കൊല്ലം മുമ്പ് ബർപേട്ടയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.ഈ ആശുപത്രിയിൽ ഒരേ സമയത്താണ് പ്രസവത്തിനായി നസ്മ ഖാനം, നസ്മ ഖാതുൻ എന്നീ യുവതികൾ പ്രവേശിച്ചത്.എന്നാൽ നസ്മ ഖാതുന്റെ കുഞ്ഞ് പ്രസവത്തിൽ മരിച്ചു. യുവതികളുടെ പേര് മൂലമുണ്ടായ ആശയക്കുഴപ്പത്തിൽ ആശുപത്രി ജീവനക്കാർ നസ്മ ഖാനത്തിന്റെ കുഞ്ഞിനെ നസ്മ ഖാതുന് നൽകുകയായിരുന്നു.
അതേസമയം ആരോഗ്യവാനായ കുഞ്ഞിനാണ് നസ്മ ഖാനം ജന്മം നൽകിയതെന്ന വാദത്തിൽ അവരുടെ ബന്ധുക്കൾ ഉറച്ചു നിന്നു. നസ്മ ഖാനത്തിന്റെ ബന്ധുക്കൾ ആശുപത്രി രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സമാനനാമമുള്ള യുവതികൾ ഒരേ സമയം ആശുപത്രിയിലുണ്ടായിരുന്നതായി കണ്ടെത്തിയത്.
കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.ബർപേട്ട സ്റ്റേഷനിലാണ് പരാതി നൽകിയത്. ക്രിമിനൽ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസ് അന്വേഷിക്കാൻ ആരംഭിച്ചത്. തുടന്ന് അന്വേഷണ ഉദ്യോഗസ്ഥൻ യഥാർഥ അമ്മയെ കണ്ടെത്തുന്നതിനായി കോടതിയെ സമീപിച്ചു.ഡി എൻ എ പരിശോധനയ്ക്കുള്ള അനുമതിക്കായിരുന്നു ഇത് .തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞ് ഉള്ളത് യഥാർഥ അമ്മയുടെ അരികിൽ അല്ലെന്ന് തെളിയുകയും യഥാർഥ അമ്മയ്ക്ക് കുഞ്ഞിനെ കൈമാറാൻ കോടതി ഉത്തരവിടുകയും ആയിരുന്നു.
Comments