ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വിപണി അവസാനിച്ചതോടെ ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. 2022 ജനുവരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം താഴ്ന്ന് 926 ബില്യൺ ഡോളറിലെത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം 2.9 ട്രില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ 2022 ആരംഭിച്ചതോടെ മൂല്യത്തകർച്ചയാണ് നേരിടുന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഒരു ട്രില്യൺ ഡോളർ മൂല്യം നഷ്ടപ്പെട്ടു. പണപ്പെരുപ്പം മുന്നിൽ കണ്ടും സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് ഉയരുന്നതിന്റെ പശ്ചാത്തലത്തിലും നിക്ഷേപകർ ആസ്തികൾ ഉപേക്ഷിക്കുകയും തന്മൂലം മൂല്യത്തകർച്ച സംഭവിച്ചുവെന്നുമാണ് വിലയിരുത്തൽ.
ഏറ്റവുമധികം മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ ഇന്ന് പത്ത് ശതമാനത്തിലധികം നഷ്ടം നേരിട്ടു. ഇതോടെ കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 23,750 ഡോളർ മൂല്യത്തിലെത്തി. 2022 ആരംഭിച്ചതിന് ശേഷം ബിറ്റ്‌കോയിൻ 50 ശതമാനം മൂല്യത്തകർച്ച ഇതുവരെ നേരിട്ടുവെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയായ എതറിയത്തിന് 15 ശതമാനത്തിലധികം നഷ്ടവുമുണ്ടായി. ഇതോടെ 1,210 ഡോളറാണ് നിലവിൽ എതറിയത്തിന്റെ മൂല്യം. പണപ്പെരുപ്പം വളരെ ശക്തമായ എതിരാളിയാണെന്നും അതിനാൽ ബിറ്റ്‌കോയിനും എതറിയവും മൂല്യത്തകർച്ച അഭിമുഖീകരിക്കുകയാണെന്നും മുതിർന്ന നിക്ഷേപക അനലിസ്റ്റായ സൂസന്ന സ്ട്രീറ്റർ പ്രതികരിച്ചു.
Comments