വിശാഖപട്ടണം: പരമ്പരയിൽ നിലനിൽക്കാൻ ജയം അനിവാര്യം എന്ന നിലയിൽ കളിക്കാനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ട്വന്റി 20യിൽ ഗംഭീര വിജയം. ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ 48 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 9 ഓവറിൽ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം 97 റൺസ് ചേർത്തു. ഓപ്പണർമാരായ റിതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും അർദ്ധസെഞ്ചുറികൾ നേടി. ഗെയ്ക്വാദ് 35 പന്തിൽ 57 റൺസ് നേടിയപ്പോൾ കിഷൻ 35 പന്തിൽ 54 റൺസ് നേടി. തകർപ്പൻ ഫോം തുടരുന്ന ഹർദ്ദിക് പാണ്ഡ്യ 21 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്ടൻ ഋഷഭ് പന്തിന് 6 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
മറുപടി ബാറ്റിംഗിൽ അവസാന ഓവറിൽ 131 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. 29 റൺസ് എടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ 3.1 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ചാഹൽ 3 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാറിനും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ് ലഭിച്ചു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. 5 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
Comments