ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത് സിപിഐയും സിപിഎമ്മും. ടിആർഎസ് ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴാണ് മമതയുടെ പ്രധാന രാഷ്‌ട്രീയ ശത്രുക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മും സിപിഐയും യോഗത്തിൽ പങ്കെടുത്തത്.
Delhi | Leaders of 17 parties- TMC, Congress, CPI, CPI(M), CPIML, RSP, Shiv Sena, NCP, RJD, SP, National Conference, PDP, JD(S), DMK, RLD, IUML and JMM – are participating in the Opposition leaders' meeting called by Mamata Banerjee ahead of Presidential election. pic.twitter.com/gSuvbE5ukz
— ANI (@ANI) June 15, 2022
22 പാർട്ടികളെ ക്ഷണിച്ചെങ്കിലും 17 പാർട്ടികൾ മാത്രമാണ് യോഗത്തിന് എത്തിയത്. യോഗത്തിൽ മുഖ്യസ്ഥാനം വഹിക്കേണ്ടിയിരുന്ന ടിആർഎസ് ഉൾപ്പെടെയുളളവർ വിട്ടുനിൽക്കുകയാണ്. കോൺഗ്രസുമായി ഒരു കൂട്ടുകെട്ടിനുമില്ലെന്നും രാഹുൽ ഗാന്ധി തെലങ്കാന രാഷ്‌ട്ര സമിതിയെ വിമർശിക്കുന്ന സമീപനമാണ് എപ്പോഴും സ്വീകരിക്കുന്നതെന്നും ടിആർഎസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഒഡീഷയുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് അനുസരിച്ച് മാത്രമേ നിലകൊളളൂവെന്നാണ് ബിജെഡിയുടെ നിലപാട്. 2017 ൽ ടിആർഎസും ബിജെഡിയും നിലവിലെ സ്ഥാനാർത്ഥിയായിരുന്ന രാംനാഥ് കോവിന്ദിനെ പിന്തുണച്ച പാർട്ടികളാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാക്കൾ, സിപിഐ എംഎൽ, ആർഎസ്പി, ശിവസേന, എൻസിപി, ആർജെഡി, ഡിഎംകെ, ആർഎൽഡി, ജെഎംഎം, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്.
എഎപി, അകാലിദൾ തുടങ്ങിയ പാർട്ടി പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എൻഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് അണിനിരത്താനുള്ള മമതയുടെ ശ്രമത്തിന് ഇതോടെ തിരിച്ചടിയേൽക്കുകയാണ്. മമതയുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിഞ്ഞിട്ടേ പിന്തുണയുളളൂവെന്ന നിലപാടിലാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് യോഗം നടക്കുന്നത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അയോധ്യ സന്ദർശനം കാരണം എത്താൻ കഴിയില്ലെന്നാണ് ഉദ്ധവ് താക്കറെ മമതയെ അറിയിച്ചത്. അതേസമയം തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചത്. രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എഎപി നിലപാട് വ്യക്തമാക്കൂവെന്ന് അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ക്ഷണം സ്വീകരിച്ചെത്തിയില്ല. കൊറോണ പിടിപെട്ടന്ന് അറിയിച്ചതിനാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും യോഗത്തിൽ പങ്കെടുക്കാനായില്ല.
Comments